ഭോപ്പാലിൽ ദിഗ്വിജയ് സിംഗിനെ പിന്നിലാക്കി പ്രഗ്യ സിംഗ്
മധ്യപ്രദേശിലെ കനത്ത പോരാട്ടം നടക്കുന്ന ഭോപ്പാലില്‍ കോൺഗ്രസിന്റെ ദിഗ്വിജയ് സിംഗിനെ പിന്നിലാക്കി ബിജെപിയുടെ പ്രഗ്യ സിംഗ് മുന്നേറുന്നു. ഭോപ്പാലില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറിൽ ദേശീയ തലത്തിൽ എൻഡിഎക്ക് വൻമുന്നേറ്റം. മധ്യപ്രദേശിലെ കനത്ത പോരാട്ടം നടക്കുന്ന ഭോപ്പാലില്‍ കോൺഗ്രസിന്റെ ദിഗ്വിജയ് സിംഗിനെ പിന്നിലാക്കി ബിജെപിയുടെ പ്രഗ്യ സിംഗ് മുന്നേറുന്നു. ഭോപ്പാലില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ബിജെപി 30 വര്‍ഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്.
മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യ സിംഗ് താക്കുറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബിജെപിക്ക് പ്രചാരണത്തില്‍ വലിയ ഭീഷണിയായിരുന്നു. എന്നാല്‍ ബിജെപിയുടെ മികച്ച സംഘടനാ പ്രവര്‍ത്തനം പ്രഗ്യ സിംഗ് താക്കൂറിന്റെ പ്രതിച്ഛായ മാറ്റുന്നതിന് കാരണമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഉമാ ഭാരതിക്കും ശിവരാജ് സിംഗ് ചൗഹാനുമാണ് മണ്ഡലത്തിൽ പ്രഗ്യ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചുമതല നല്‍കിയത്.
ഇത് കൂടാതെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് ദിഗ്വിജയ് സിംഗ് കാഴ്ച്ചവച്ചത്. ദിഗ്വിജയ് സിംഗിന്റെ ഹിന്ദുത്വ മുഖമാണ് ബിജെപിക്ക് ഭീഷണിയാവുന്നത്. ഹിന്ദു വോട്ടര്‍മാരെയും മുസ്ലീം വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം
ഭോപ്പാലിൽ നടത്തിയത്. അതുകൊണ്ട്തന്നെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വോട്ട് മറിയുമോ എന്ന ആശങ്കയും ബിജെപിക്ക് ഉണ്ടായിരുന്നു. പ്രഗ്യ സിംഗിന് മണ്ഡലത്തില്‍ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയില്ലെന്നും അവര്‍ ഇപ്പോഴും ജനപ്രിയയല്ലെന്നുമുള്ള ആശങ്ക ബിജെപി നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ആശങ്കകളെല്ലാം കാറ്റിൽ പറത്തിയാണ് ഭോപ്പാലിൽ പ്രഗ്യയുടെ മുന്നേറ്റം.
ഭോപ്പാലില്‍ ആകെ 1957241 വോട്ടർമാരാണുള്ളത്. ഇതിൽ 10,39,153 പുരുഷൻമാരും 9,18,021 സ്ത്രീകളും 67 ട്രാൻസ്ജെൻസറുമാണ്. 1989 മുതല്‍ ബിജെപി കൈവശം വെക്കുന്ന മണ്ഡലമാണിത്. പിന്നീട് 1993 മുതല്‍ 2003 വരെയുള്ള ദിഗ്വിജയ് സിംഗാണ് ഭോപ്പാലിൽ മുഖ്യമന്ത്രിയായി തുടരുന്നത്.