അഴിമതിയെക്കുറിച്ച് സംവദിക്കാൻ പേടിയുണ്ടോ എന്ന് രാഹുൽ മോദിയോട് ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി മോദിയെ ക്ഷണിച്ചത്. റഫാലും അനിൽ അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട് നിരോധനവും എന്നീ വിഷയങ്ങളിലാണ് സംവാദമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രിയപ്പെട്ട മോദി. അഴിമതിയെക്കുറിച്ച് എന്നോട് സംവദിക്കാൻ പേടിയുണ്ടോ? എന്നാൽ താങ്കൾക്ക് ഞാനത് എളുപ്പമുള്ളതാക്കി താരം. നമുക്കൊരു തുറന്ന പുസ്തകം വായിക്കാം, അതിലൂടെ നിങ്ങൾക്ക് ഒരുങ്ങാനാകും. റഫാലും അനിൽ അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട നിരോധനവും എന്നീ വിഷയങ്ങൾ അക്കമിട്ടാണ് കുറിച്ചിരിക്കുന്നത്. #Scared2Debate എന്ന് ഹാഷ് ടാഗോടുകൂടിയാണ് ട്വീറ്റ്.
കഴിഞ്ഞ ദിവസം റഫാല്‍ കരാറിനെ കുറിച്ച് ചോദ്യമുയര്‍ത്തിയ ചാനലിന്‍റെ നിഷ്പക്ഷതയെ നരേന്ദ്ര മോദി ചോദ്യം ചെയ്തിരുന്നു. ഒരു കള്ളവാര്‍ത്തയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ധൈര്യപ്പെട്ട നിങ്ങള്‍ എന്തുകൊണ്ടാണ് നെഹ്റു കുടുംബത്തിന്‍റെ അഴിമതിയെ കുറിച്ച് ചോദിക്കാത്തതെന്നായിരുന്നു അവതാരകനോട് നരേന്ദ്ര മോദി ചോദിച്ചത്. എന്നാല്‍ ചോദ്യങ്ങളില്‍ നിന്ന് മോദി വിദഗ്ധമായി ഒളിച്ചോടുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. റാഫേല്‍ കരാറിലൂടെ അനില്‍ അംബാനിക്ക് നേട്ടമുണ്ടാക്കി കൊടുത്തുവെന്ന ആരോപണം കളവാണോയെന്നായിരുന്നു നരേന്ദ്രമോദിയോട് അവതാരകൻ ചോദിച്ചത്.
