Asianet News MalayalamAsianet News Malayalam

ബിജെപിയെ കടന്നാക്രമിച്ച്, കനയ്യകുമാറിന് വോട്ട് തേടി ശബാന ആസ്മി

കനയ്യകുമാറിന് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റാണെന്നും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ശബാന ആസ്മി പറഞ്ഞു. 

Shabana Azmi seek votes for Kanhaiya Kumar
Author
Bihar, First Published Apr 26, 2019, 2:21 PM IST

പറ്റ്ന: ബിഹാറിലെ ബെഗുസരായിയിൽ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യകുമാറിന് വോട്ട് തേടി നടി ശബാന ആസ്മി. കനയ്യകുമാറിന് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റാണെന്നും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ശബാന ആസ്മി പറഞ്ഞു. ബെഗുസരായിയിലെ ചാമരായി മൈതാനത്തിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

കനയ്യ കുമാറിനെതിരെയുള്ള ആരോപണങ്ങൾ തികച്ചും രാഷ്ട്രീയപരമാണ്. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് കനയ്യ കുമാർ പോരാടുകയാണ്. ഭരണഘടന സംരക്ഷിക്കാൻ അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും ശബാന പറഞ്ഞു. റാലിക്കിടെ ബിജെപിക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ശബാന ഉന്നയിച്ചത്.

2014-ലെ പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനായി വർ​ഗീയ സംഘർഷങ്ങൾക്ക് ബിജെപി തുടക്കമിട്ടിരുന്നതായും ശബാന പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ നിറവേറ്റിയിട്ടില്ലെന്ന് ബിജെപിക്ക് നന്നായിട്ട് അറിയാം. ഇത്തവണയും ജയിക്കുന്നതിനായി ബിജെപി അവരുടെ പഴയ അടവായ വർ​ഗീയ സംഘർഷത്തിന് തുടക്കമിടും. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച് ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ബിജെപിയെന്നും അവർ കൂട്ടിച്ചേർത്തു.

മുതിർന്ന സിപിഎം നേതാക്കളടക്കം നിരവധി ചലച്ചിത്ര താരങ്ങളാണ് സിപിഐ ടിക്കറ്റിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ ബെഗുസരായിയിൽ എത്തിയത്. കഴിഞ്ഞ ദിവസം ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ കനയ്യകുമാറിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനായി ബിഹാറിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ച്ചയായി നടനും ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പ്രകാശ് രാജ് ബെ​ഗുസാരായിയിൽ ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കാൻ സാധ്യതയുള്ള ബെഗുസരായി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ​ഗിരിരാജ് സിം​ഗിനെതിരെയാണ് കനയ്യ മത്സരിക്കുന്നത്.

 

     

Follow Us:
Download App:
  • android
  • ios