ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍. 

തിരുവനന്തപുരം: ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍. നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്തു വരാതിരിക്കില്ലെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. വിജയരാഘവനെ കേസെടുത്ത് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ അഭിനവ നവോത്ഥാന സിങ്കത്തിന് നട്ടെല്ലുണ്ടോ എന്നും ഷാഫി കുറിപ്പില്‍ ചോദിക്കുന്നു.

മലപ്പുറത്തെ പ്രസംഗത്തിന് പിന്നാലെ രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എ വിജയരാഘവന്‍റെ നേരത്തെ കോഴിക്കോട് പ്രസംഗവും വിവാദത്തിലായിരുന്നു. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവൻ കോഴിക്കോട് പ്രസംഗിച്ചത്. കോഴിക്കോട്ട് ഐഎൻഎൽ - നാഷണൽ സെക്കുലർ കോൺഫ്രൻസ് ലയന സമ്മേളനത്തിലായിരുന്നു ഇടത് മുന്നണി കൺവീനറുടെ പരാമർശം.

"തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാരല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ത്ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയി' ഇതാണ് മാര്‍ച്ച് മുപ്പതിന് എ വിജയരാഘവന്‍റെ പ്രസംഗം. 

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല... ഇതായിരുന്നു എ വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞത്.

കുറിപ്പിങ്ങനെ...

നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ?
അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ .
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതിപ്പോ ..

"