ആന്‍റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; മര്യാദകേടെന്ന് തരൂര്‍, ആരും തടഞ്ഞില്ലെന്ന് സി ദിവാകരൻ
ഏകെ ആന്‍റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തെ ചൊല്ലി വാക് പോക് . മര്യാദകേടെന്ന് തരൂരും ആരും തടഞ്ഞിട്ടില്ലെന്ന് സി ദിവാകരനും.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ കെ ആന്‍റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തെ ചൊല്ലി എൽഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ തമ്മിൽ വാക്പോര്. എൽ ഡിഎഫിന്‍റേത് മര്യാദ കേടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ ആരോപിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ വോട്ടെടുപ്പ് തടസപ്പെടുത്താൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
എന്നാൽ റോഡ് ഷോ ആരും തടഞ്ഞില്ലെന്നായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍റെ പ്രതികരണം. യുഡിഎഫ് നടത്തുന്നത് നുണപ്രചാരണമാണ്. ഇതൊന്നും തിരിച്ചടിയാവില്ലെന്നും സി ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊട്ടിക്കലാശം നടക്കുന്നതിനിടെയാണ് എകെ ആന്‍റണിയും ശശി തരൂരും സഞ്ചരിച്ച പ്രചാരണ വാഹനം വേളിയിൽ തടഞ്ഞത്. വാഹനത്തിന് മുന്നോട്ട് പോകാൻ സാധിക്കാതിരുന്നതോടെ ഇരുവരും ഇറങ്ങി നടക്കുകയായിരുന്നു.