Asianet News MalayalamAsianet News Malayalam

ഒടുവിൽ ചൂരമീൻ വെറും കയ്യിൽ പൊക്കിയെടുത്ത് തരൂർ; തീരദേശം കേന്ദ്രീകരിച്ച് വൻ പ്രചാരണം

പത്രക്കടലാസ് കൂട്ടിപ്പിടിച്ച് മത്സ്യം ഉയർത്തി നിൽക്കുന്ന ചിത്രം തരൂരിനെ പരിഹസിക്കാൻ എതിരാളികൾ ഉപയോഗിച്ചിരുന്നു. പുതിയതുറയിലെ മത്സ്യക്കച്ചവടക്കാരുടെ കുട്ടയിൽ നിന്നും വലിയൊരു ചൂരമീൻ തരൂർ എടുത്തുയർത്തുന്ന ചിത്രമാണ് കോൺഗ്രസ് പ്രവർത്തകർ എതിർ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

Shashi Tharoor campaigns in coastal areas of Thiruvananthapuram to counter the squeamishly campaign
Author
Thiruvananthapuram, First Published Mar 30, 2019, 7:47 PM IST

തിരുവനന്തപുരം മത്സ്യച്ചന്ത സന്ദർശിച്ച് വോട്ട് ചോദിച്ചതിന് ശേഷം ചെയ്ത ട്വീറ്റ് വിവാദമായതിനെ തുടർന്ന് മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി മേഖല കേന്ദ്രീകരിച്ച് ശശി തരൂർ പ്രചാരണം നടത്തി. ട്വിറ്ററിലിട്ടെ ചിത്രങ്ങള്‍ക്കൊപ്പം  കുറിച്ച ഈ വാക്കുകളാണ് പ്രചാരണ രംഗത്ത് തരൂരിന് പുലിവാലായത്. Found a lot of enthusiasm at the fish market, even for a squeamishly vegitarian MP. ഈ പ്രയോഗത്തിലെ SQUEAMISH അഥവാ ഓക്കാനം വരുന്ന എന്ന അര്‍ഥമുളള വാക്ക് മല്‍സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണെന്ന ആരോപണം എന്‍ഡിഎയും ഇടതു മുന്നണിയും ഉന്നയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രയോഗം വൈറലാവുകയും തരൂർ പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെ കേരളത്തിലെ ഇടത് നേതാക്കള്‍ക്ക് തന്‍റെ ഇംഗ്ളീഷ് മനസാലാകാത്തതാണ് പ്രശ്നമെന്ന് ട്വിറ്ററില്‍ മറുപടി കുറിച്ച തരൂര്‍ SQUEAMISH എന്ന വാക്ക് താന്‍ ഉപയോഗിച്ചത് സത്യസന്ധമായി, ശുണ്ഠിയുളളതായി എന്ന അര്‍ത്ഥത്തിലാണെന്ന സൂചനയും നല്‍കി. എന്നിട്ടും വിവാദം കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ് തരൂര്‍ മല്‍സ്യത്തൊഴിലാളി മേഖല കേന്ദ്രീകരിച്ച് പ്രചാരണത്തിന് ഇറങ്ങിയത്. പുതിയതുറ കരിങ്കുളം തെരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം  തീരദേശ, മത്സ്യത്തൊഴിലാളി മേഖലകളിലൂടെ തരൂർ പര്യടനം നടത്തി. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ തരൂരിന് വലിയ സ്വീകരണവും നൽകി.

Shashi Tharoor campaigns in coastal areas of Thiruvananthapuram to counter the squeamishly campaign

വോട്ടർമാരെ കയ്യിലെടുക്കാൻ തരൂർ ചൂരമീൻ കയ്യിലെടുത്തു! വലിയതുറയിലെ പ്രചാരണത്തിൽ നിന്ന്

നേരത്തേ തരൂർ ട്വീറ്റ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പത്രക്കടലാസ് കൂട്ടിപ്പിടിച്ച് മത്സ്യം ഉയർത്തി നിൽക്കുന്ന ചിത്രം സ്ഥാനാർത്ഥിയെ പരിഹസിക്കാൻ എതിരാളികൾ ഉപയോഗിച്ചിരുന്നു. പുതിയതുറയിലെ മത്സ്യക്കച്ചവടക്കാരുടെ മത്സ്യത്തട്ടിൽ നിന്നും വലിയൊരു ചൂരമീൻ തരൂർ എടുത്തുയർത്തുന്ന ചിത്രമാണ് കോൺഗ്രസ് പ്രവർത്തകർ മറുപടി പ്രചാരണത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.

Shashi Tharoor campaigns in coastal areas of Thiruvananthapuram to counter the squeamishly campaign

പുതിയ തുറയിൽ ശശി തരൂരിന് പ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിൽ നിന്ന്

മത്സ്യത്തൊഴിലാളി നേതാക്കള്‍ക്കൊപ്പം നേരത്തേ തരൂർ വാര്‍ത്താസമ്മേളവുംനടത്തിയിരുന്നു. താന്‍ മല്‍സ്യത്തൊഴിലാളികളെ  അപമാനിച്ചിട്ടില്ലെന്നും സ്വയം പരിഹസിക്കുന്നതിന്‍റെ ഭാഗമായാണ് SQUEAMISH എന്ന വാക്ക് ഉപയോഗിച്ചതെന്നും തരൂര്‍ വിശദീകരിച്ചു. കളളപ്രചാരണം നടത്തുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും തരൂര്‍ പറഞ്ഞു.

അതേസമയം, മല്‍സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തുന്നു. പ്രളയകാലത്ത് രക്ഷയ്ക്കെത്തിയ കേരളത്തിന്‍റെ സ്വന്തം സൈന്യത്തെയാണ് തരൂര്‍ അപമാനിച്ചതെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തരൂരിന്‍റെ നടപടി അങ്ങേയറ്റം തരം താണതെന്ന് പറഞ്ഞ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മത്സ്യത്തൊഴിലാളികളുടെ വോട്ടിന് അറപ്പുണ്ടോ എന്ന് ചോദിച്ചു. തരൂർ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Shashi Tharoor campaigns in coastal areas of Thiruvananthapuram to counter the squeamishly campaign

തനിക്കെതിരായ പ്രചാരണത്തിന് എതിരെ ഫേസ്ബുക്കിലും ട്വിറ്ററിലും തരൂരിന്‍റെ പരിഹാസം

ഓൺലൈൻ ഇംഗ്ലീഷ് മലയാളം നിഘണ്ടുവായ ഓളത്തിൽ നിന്നുള്ള സ്ക്രീൻഷോട്ടും Order delivered എന്നതിന് ഗൂഗിൾ പരിഭാഷയായി 'കൽപ്പന പ്രസവിച്ചു' എന്ന് കിട്ടിയേക്കും എന്ന ട്രോളുമൊക്കെ ട്വീറ്റ് ചെയ്താണ് തരൂർ ഈ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്. ഇതെല്ലാം സ്വന്തം ഫേസ്ബുക്ക് പേജിലും തരൂർ പങ്കിട്ടു. തീരദേശ മേഖലയിൽ നിന്ന് തരൂരിന്‍റെ പ്രചാരണത്തിൽ പരമാവധി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയും തരൂരിന് എതിരായ പ്രചാരണത്തെ കോൺഗ്രസ് പ്രതിരോധിക്കുന്നു.

Follow Us:
Download App:
  • android
  • ios