'ബിജെപി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍'; ആക്രമണം കടുപ്പിച്ച് ശത്രുഘ്നൻ സിന്‍ഹ
താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. പട്ന സാഹിബില്‍ മോദി എതിരാളിയായി വരണമെന്നാണ് ആഗ്രഹം. മോദിക്കെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
പൂനെ: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചുവട് മാറിയ ശത്രുഘ്നൻ സിന്‍ഹ പഴയ പാര്‍ട്ടിക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ പട്ന സാഹിബില്‍ നിന്ന് മത്സരിക്കുന്ന ശത്രുഘ്നൻ സിന്‍ഹ ബിജെപി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് തുറന്നടിച്ചു.
താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കും. പട്ന സാഹിബില്‍ മോദി എതിരാളിയായി വരണമെന്നാണ് ആഗ്രഹം. മോദിക്കെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ നിന്ന് വാരണാസിക്ക് പുറമെ രണ്ടാം മണ്ഡലമായി മോദി പട്ന സാഹിബില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സുഹൃത്താണെന്നും താന്‍ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്‍റെ വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്നൻ സിന്‍ഹ പറഞ്ഞിരുന്നു. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് വാജ്പേയും മോദിയും പ്രതിനിധീകരിക്കുന്നത്.
ഒരാള്‍ ജനാധിപത്യവും മറ്റേയാള്‍ ഏകാധിപത്യവുമാണെന്നും സിന്‍ഹ പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയഭാവി കോണ്‍ഗ്രസിലാണെന്നും അതുകൊണ്ട് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ക്കുന്നുവെന്നാണ് തന്‍റെ പാര്‍ട്ടി മാറ്റത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.