ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ; ശത്രുഘ്‌നൻ സിൻഹയുടെ സത്യവാങ്മൂലം
1.03 കോടി വില വരുന്ന സ്വർണം, വെളളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഒരു അംബാസഡർ കാർ, രണ്ടു കാമറി, ഒരു ഫോർചുണർ, ഇന്നോവ, മാരുതി സിയാസ്, സ്കോർപിയോ തുടങ്ങി 7 കാറുകളും കൈവശമുണ്ട്.
പാറ്റ്ന: കോൺഗ്രസ് സ്ഥാനാർത്ഥി ശത്രുഘ്‌നൻ സിൻഹയ്ക്ക് 112.22 കോടിയുടെ ആസ്തി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹ ബീഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
ഇന്നലെയാണ് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പണമായി തന്റെ കൈയ്യിൽ 4,58,232 രൂപയും ഭാര്യയുടെ കൈവശം 5,95, 366 രൂപയും ഉണ്ടെന്ന് സിൻഹ സത്യവാങ്മൂലത്തിൽ പറയുന്നു. ബാങ്കിൽ സ്ഥിര നിക്ഷേപമായി 2.74 കോടിയുള്ള സിൻഹയ്ക്ക് ഷെയറുകളിലും ബോണ്ടുകളിലും മ്യൂച്വൽ ഫണ്ടുകളിലുമായി 29.10 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.
1.03 കോടി വില വരുന്ന സ്വർണം, വെളളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഒരു അംബാസഡർ കാർ, രണ്ടു കാമറി, ഒരു ഫോർചുണർ, ഇന്നോവ, മാരുതി സിയാസ്, സ്കോർപിയോ തുടങ്ങി 7 കാറുകളും കൈവശമുണ്ട്.
സിൻഹയുടെ വാർഷിക വരുമാനത്തിൽ കുറവുളളതായാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 2015-16 ൽ 1,28,38,400 ആയിരുന്നു സിൻഹയുടെ വാർഷിക വരുമാനം. എന്നാൽ 2018-19 ൽ ഇത് 63,87,233 ആയി കുറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെയാണ് സിൻഹ തെരഞ്ഞെടുപ്പിൽ നേരിടുന്നത്. മേയ് 19 നാണ് ഇവിടെ വോട്ടെടുപ്പ്.
ബിജെപി സ്ഥാപക ദിനത്തിലാണ് ശത്രുഘൻ സിൻഹ കോൺഗ്രസിലെത്തിയത്. മോദിയുടെയും അമിത്ഷായുടെയും കടുത്ത വിമർശകനായിരുന്ന ശത്രുഘൻ സിൻഹക്ക് ഏറെക്കാലമായി പാർട്ടിയിൽ വലിയ സ്വാധീനമുണ്ടായിരുന്നില്ല. രണ്ട്പേരുള്ള സേനയും ഒറ്റയാൾ പ്രകടവുമാണ് ബിജെപിയിലെന്ന് ശത്രുഘ്നൻ സിൻഹ തുറന്നടിച്ചിരുന്നു.