ലഖ്നൗവിൽ രാജ്നാഥ് സിംഗിനെതിരെ ശത്രുഘ്നന്‍ സിൻഹയുടെ ഭാര്യ മത്സരിക്കും
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നന്‍ സിൻഹയുടെ ഭാര്യയാണ് പൂനം സിൻഹ. ബിഎസ്പിയുടെ പിന്തുണയോടെ ലഖ്നൗ മണ്ഡലത്തിൽ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് പൂനം മത്സരിക്കുക.
ലഖ്നൗ: കേന്ദ്ര ആഭ്യന്തമന്ത്രിയും ബിജെപി മുന്‍ അധ്യക്ഷനുമായ രാജ്നാഥ് സിംഗിനെതിരെ ലഖ്നൗ മണ്ഡലത്തിൽ ബോളിവുഡ് നടി പൂനം സിന്‍ഹ മത്സരിക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നന്‍ സിൻഹയുടെ ഭാര്യയാണ് പൂനം സിൻഹ. ലഖ്നൗ മണ്ഡലത്തിൽ ബിഎസ്പിയുടെ പിന്തുണയോടെ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് പൂനം മത്സരിക്കുക.
മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പൂനം സിന്‍ഹയെ പിന്തുണക്കുമെന്ന് കോൺഗ്രസിന്റെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഇതോടെ രാജ്നാഥ് സിംഗും പൂനം സിന്‍ഹയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനായിക്കും ലഖ്നൗ വേദിയാകുക. മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്ന കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയെ ദാരഹാര മണ്ഡലത്തിലേക്ക് മാറ്റിയാണ് പ്രതിപക്ഷനിരയിൽ ഐക്യമുണ്ടാക്കിയത്.
കയസ്ത, സിന്ധി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ലഖ്നൗ. മണ്ഡലത്തിൽ നാല് ലക്ഷം കയസ്ത വിഭാഗക്കാരും 1.3 ലക്ഷം സിന്ധി വിഭാഗക്കാരുമാണുള്ളത്. ഇതിൽ പൂനം സിൻഹ സിന്ധി വിഭാഗത്തിലും ശത്രുഘ്നന്‍ സിൻഹ കയസ്ത വിഭാഗത്തിലുംപെടുന്നു. അതിനാൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥിയായി പൂനം സിന്‍ഹ മത്സരിക്കുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നാണ് സമാജ്‍വാദി പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2014-ലെ തെരഞ്ഞെടുപ്പിൽ 55.7 ശതമാനം വോട്ട് നേടിയാണ് ലഖ്നൗവിൽ രാജ്നാഥ് സിംഗ് വിജയിച്ചത്. മണ്ഡലത്തിലെ ജാതിസമവാക്യം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നാണ് സമാജ്‍വാദി പാർട്ടിയുടെ കണക്ക് കൂട്ടൽ.
അതേസമയം, ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്ന ശത്രുഘ്നന്‍ സിന്‍ഹ ബിഹാറിലെ പാട്നസാഹിബ് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ ദിവസങ്ങള്‍ക്കുമുമ്പാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.