50-50 ഫോര്‍മുലയില്ലെങ്കില്‍ സര്‍ക്കാറുണ്ടാക്കാന്‍ വേറെ വഴി നോക്കുമെന്ന് ബിജെപിയോട് ശിവസേന
- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
- സഖ്യകക്ഷിയായ ശിവസേന രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ചോദിച്ചിരിക്കുകയാണ്
- ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് വഴങ്ങരുതെന്ന നിലപാടിലാണ് ബിജെപി. അമിത് ഷാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇക്കാര്യത്തിൽ ഉറപ്പ് തന്നിട്ടുണ്ടെന്നായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞത്. 50-50 ഫോര്‍മുലയില്‍ നിന്ന് ബിജെപി പിന്നോട്ടുപോയാല്‍ സര്‍ക്കാറുണ്ടാക്കാന്‍ വേറെ വഴിയുണ്ടെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള മറ്റുവഴികളെ കുറിച്ച് വിശദീകരിക്കാന്‍ ഉദ്ധവ് തയ്യാറായില്ല.
ബുധനാഴ്ച ബിജെപി നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിന് മുൻപ് ദേശീയ നേതൃത്വം ഉദ്ദവ് താക്കറെയുമായി ചർച്ച നടത്തിയേക്കും. മുന്നണി വിട്ട് വന്നാൽ ശിവസേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം.
മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കണമെന്നും ഇക്കാര്യം രേഖമൂലം ഉറപ്പ് തരണമെന്നുമാണ് ശിവസേനയുടെ പുതിയ നിലപാട്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറുടെ വസതിയായ മാതോശ്രീയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ശിവസേന ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചത്.
ശിവസേന നിലപാട് കടുപ്പിച്ചതോടെ ബിജെപി പ്രതിരോധത്തിലാണ്. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിലെ 122 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. എന്നാല്‍ ഇക്കുറി 105 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇവിടെ നേടിയെടുക്കാനായത്. കഴിഞ്ഞ തവണ 63 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് ഇക്കുറി 56 സീറ്റുകളുണ്ട്.
മുഖ്യമന്ത്രി പദത്തില്‍ അവകാശമുന്നയിക്കാന്‍ ശിവസേനയ്ക്ക് അധികാരമുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. മുഖ്യമന്ത്രി പദം പങ്കിടാന്‍ ബിജെപി തയ്യാറാവാത്ത പക്ഷം ശിവസേനയെ എന്‍സിപി പിന്തുണച്ചേക്കും എന്ന സൂചനയുണ്ട്. ശിവസേന ആവശ്യപ്പെട്ടാല്‍ ഇക്കാര്യം നേതൃത്വം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു.
മുംബൈയിലെ വെസ്റ്റ് വര്‍ളിയില്‍ നിന്നും 66000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് ഇപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുതിയതാരം.
താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയ ഈ 29-കാരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സുകളും കൗട്ടട്ടുകളും ശിവസേന പ്രവര്‍ത്തകര്‍ നഗരത്തില്‍ ഉയര്‍ത്തുന്നുണ്ട്. ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മുംബൈയിലെ വർളിയിൽ ശിവസേന പ്രവര്‍ത്തകര്‍ കൂറ്റന്‍ ഫ്ളക്സ് ഉയര്‍ത്തിക്കഴിഞ്ഞു.
ഉപമുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് നൽകി പ്രശ്നങ്ങൾ തീർക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ ബിജെപി. എന്നാല്‍ ശിവസേന നിലപാട് കടുപ്പിച്ചതോടെ ഇക്കാര്യത്തില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഉദ്ധവ് താക്കറെയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് വിവരം.