ഷൂസും പണവും വിതരണം ചെയ്ത് ജനങ്ങളുടെ വായടപ്പിക്കുയാണ് ബിജെപി; സ്മൃതി ഇറാനിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി
പ്രശ്നങ്ങൾ ഉയർത്തുന്നവരുടെ വായടപ്പിക്കാൻ ഷൂസും പണവും വിതരണം ചെയ്യുകയാണെന്ന് ബിജെപിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
അമേത്തി: മാധ്യമങ്ങൾക്ക് മുന്നിൽവച്ച് അമേത്തിയിലെ ജനങ്ങൾക്ക് ഷൂസും പണവും സാരിയുമൊക്കെ വിതരണം ചെയ്ത കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയെ രൂക്ഷമായി വിമർശിച്ച് കിഴക്കൻ യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രശ്നങ്ങൾ ഉയർത്തുന്നവരുടെ വായടപ്പിക്കാൻ ഷൂസും പണവും വിതരണം ചെയ്യുകയാണെന്ന് ബിജെപിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ജനങ്ങൾക്ക് സാരിയും ഷൂസും പണവും നൽകി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതി തെറ്റാണ്. അമേത്തിലെ ജനങ്ങൾ ഒരിക്കലും ആരുടെ മുന്നിലും യാചിക്കില്ല. 12 വയസുള്ളപ്പോഴാണ് താൻ അമേത്തിയിലെത്തിയത്. അമേത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ അഭിമാനമുള്ളവരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ആരോഗ്യം, സ്ത്രീ സുരക്ഷ, എന്നിവയാണ് അമേത്തിയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ. ദേശീയത എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ്. ഇവിടെ ബിജെപി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നേയില്ല. ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ ഉയർത്തുമ്പോൾ അവരുടെ വായ മൂടികെട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ജനാധിപത്യമോ ദേശീയതയോ അല്ലായെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.