രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണത്തിന് സ്‌മൃതി ഇറാനി വരില്ല
നാളെ കൽപ്പറ്റയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന് മുന്നോടിയായുള്ള റോഡ് ഷോയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പങ്കെടുക്കും
കൽപ്പറ്റ: താരപ്പോരാട്ടം കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച വയനാട്ടിൽ പ്രചാരണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വരില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ അമേഠിയിൽ രാഹുലിന്റെ കടുത്ത എതിരാളിയായ സ്മൃതി ഇറാനിയെ പ്രചാരണത്തിന് ഇറക്കാനായിരുന്നു എൻഡിഎ യുടെ നീക്കം. എന്നാൽ കടുത്ത നടുവേദനയെ തുടർന്ന് റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്മൃതി ഇറാനി പിന്മാറിയെന്നാണ് വിവരം.
നാളെ കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനായിരിക്കും മുഖ്യ ആകർഷണം. ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടിയാണ് അവർ പ്രചാരണത്തിന് ഇറങ്ങുന്നത്.
ഇന്നലെയാണ് സ്മൃതി ഇറാനിയുടെ റോഡ് ഷോ ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷെ പരിപാടി നാളത്തേക്കു മാറ്റിയതായി ഇന്നലെ വൈകിട്ടാണ് കേന്ദ്ര നേതൃത്വം അറിയിച്ചത്. ഇന്ന് പക്ഷെ കാര്യങ്ങൾ ഒന്നുകൂടി മാറിമറിഞ്ഞു. സ്മൃതി ഇറാനിക്ക് പകരം, നിര്‍മലാ സീതാരാമനെ നിയോഗിച്ചതായും അറിയിപ്പുണ്ടായി.
ഞായറാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ നിര്‍മല സീതാരാമൻ കോഴിക്കോട്ട് എത്തും. ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ 10.25ന് ഹെലികോപ്ടറില്‍ ഇറങ്ങും. 10.30ന് ഗാന്ധി ജങ്ഷനിൽ പൊതുയോഗത്തിൽ പങ്കെടുക്കും. തുടര്‍ന്ന് റോഡ് ഷോയിലും പങ്കെടുത്ത ശേഷമാകും അവർ തിരിച്ച് പോവുക.