ലീഗിലെ ഒരു വിഭാഗം പാകിസ്ഥാനെ പിന്തുണക്കുന്നവർ; അമിത്ഷാ പറഞ്ഞത് അവരെക്കുറിച്ചാണ്: വി മുരളീധരൻ
മുത്തച്ഛൻ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച ലീഗിന്‍റെ തണലിൽ പ്രതിപക്ഷ നേതാവെങ്കിലും ആകാനാണ് രാഹുൽ ഗാന്ധി വയനാട്ടിലൂടെ ശ്രമിക്കുന്നതെന്ന് വി മുരളീധരൻ എം പി
തൊടുപുഴ: ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പാകിസ്ഥാൻ പ്രസ്താവനയെ അനുകൂലിച്ച് വി മുരളീധരള എം പി. പാകിസ്ഥാനെ പിന്തുണക്കുന്നവരാണ് മുസ്ലീം ലീഗിലെ ഒരുവിഭാഗമെന്ന് വി മുരളീധരൻ പറഞ്ഞു. അതുകൊണ്ടാണ് അമിത് ഷാ അവരെ പാകിസ്ഥാനോട് ഉപമിച്ചത്. അത് വയനാടിനെ ആകെ ഉപമിച്ചതാണെന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും എം പി പറഞ്ഞു.
'മുത്തച്ഛൻ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച ലീഗിന്‍റെ തണലിൽ പ്രതിപക്ഷ നേതാവെങ്കിലും ആകാനാണ് രാഹുൽ ഗാന്ധി വയനാട്ടിലൂടെ ശ്രമിക്കുന്നത്. കോൺഗ്രസിന് സ്വന്തം നിലയിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാവുന്ന സീറ്റ് മറ്റെങ്ങുമില്ലാത്തതിനാലാണ് ലീഗിന് സ്വാധീനമുള്ള വയനാട്ടിൽ മത്സരിക്കുന്നത്' വി മുരളീധരൻ പറഞ്ഞു.
ശബരിമലയിൽ സർക്കാർ നടത്തിയ അതിക്രമങ്ങൾക്കെതിരെയാണ് തെരഞ്ഞെടുപ്പിൽ ബിജെപി ശബ്ദമുയർത്തുന്നത്, അത് അയ്യപ്പന്റെ പേരിലുള്ള വോട്ട് അഭ്യർത്ഥനയല്ല. സംസ്ഥാന സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനമാണ് ബിജെപി തുറന്നു കാണിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.