തീവ്രവാദികൾക്കെതിരെ ഇന്ത്യ പ്രത്യാക്രമണം നടത്തുന്നത് ചിലരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു; പ്രധാനമന്ത്രി മോദി
തീവ്രവാദികൾക്കെതിരെ ഇന്ത്യ പ്രത്യാക്രമണം നടത്തുന്നത് ചിലരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്കെതിരെ നിശബ്ദതനായിരിക്കണോ, തിരിച്ച് ആക്രമിക്കണോയെന്നും റാലിക്കിടെ ജനങ്ങളോട് മോദി ചോദിച്ചു.
ദില്ലി: തീവ്രവാദികൾക്കെതിരെ ഇന്ത്യ പ്രത്യാക്രമണം നടത്തുന്നത് ചിലരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷപാർട്ടികൾ ജനങ്ങളുടെ ജീവിതവും ഭാവിയുമെല്ലാം അപകടത്തിലാക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമർശം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഉത്തർപ്രദേശിലെ അമ്രോഹയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരർ തങ്ങളുടെ ഭാഷയിൽ മറുപടി നൽകുമെന്ന വസ്തുത ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. ഭീകരാക്രമണത്തിന് ശേഷം ഞാൻ നിശബ്ദനായിരിക്കണമായിരുന്നോ അതോ തിരിച്ച് ആക്രമിക്കണമായിരുന്നോയെന്നും റാലിയിൽ മോദി ചോദിച്ചു. ലോകത്തിന് മുന്നിൽ പാകിസ്ഥാന്റെ യഥാർത്ഥ നിറം തുറന്നുകാട്ടപ്പെട്ടപ്പോൾ, പാകിസ്ഥാനെ അനുകൂലിച്ചാണ് 'ഇത്തരം ആളുകൾ' സംസാരിച്ചത്. അത് കോൺഗ്രസ്, എസ്പി അല്ലെങ്കിൽ ബിഎസ്പി ഏത് തന്നെ ആയിരിക്കട്ടെ, അവർ ജനങ്ങളുടെ ജീവിതവും ഭാവിയും അപകടത്തിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മായാവതിയുടേയും അഖിലേഷ് യാദവിന്റേയും സർക്കാർ ഭീകരരെ മോചിപ്പിക്കുകയും അവരോട് അനുകമ്പ കാണിക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി ആരോപിച്ചു. താൻ അധികാരത്തിലിരിക്കുന്ന അഞ്ച് വർഷവും രാജ്യത്തെ നാണം കെടുത്താൻ അനുവദിക്കില്ല. രാജ്യത്തിന്റെ പ്രശസ്തിയും പ്രതിച്ഛായയും എക്കാലത്തേക്കാളും ഉയർന്നാണിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.