തെരഞ്ഞെടുപ്പ് കമ്മീഷൻ സീൽ വച്ച കവറിൽ നൽകിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി.

ദില്ലി: പിഎം മോദി സിനിമ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷൻ സീൽ വച്ച കവറിൽ നൽകിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ 'പി എം നരേന്ദ്ര മോദി' എന്ന സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സുപ്രീം കോടതിയിൽ സമര്‍പ്പിച്ചത്. സിനിമക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കൾ നൽകിയ ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള അഭിപ്രായമാണ് ഇന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്.

ചീഫ് ജസ്റ്റിസ് കോടതിക്ക് മുന്നിലാണ്. സിനിമ രാഷ്ട്രീയപ്രേരിതമാണെന്നും പ്രദർശനം നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ പരാതിയിലാണ് കമ്മീഷൻ നേരത്തേ നടപടിയെടുത്തത്. പി എം മോദി സിനിമയുടെ പരസ്യം പ്രസിദ്ധീകരിച്ച ദൈനിക് ഭാസ്‌കര്‍, ദൈനിക് ജാഗരണ്‍ പത്രങ്ങൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു.