Asianet News MalayalamAsianet News Malayalam

വിവാദ പരാമർശം; സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും

പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാവും സുരേഷ് ഗോപി വിശദീകരണം നൽകുക. അഭിഭാഷകരുമായി കഴിഞ്ഞ ദിവസം പാർട്ടി കൂടിയാലോചനകൾ നടത്തിയിരുന്നു.

suresh gopi explanation today
Author
Thrissur, First Published Apr 8, 2019, 9:34 AM IST

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. അഭിഭാഷകരുമായി കഴിഞ്ഞ ദിവസം പാർട്ടി കൂടിയാലോചനകൾ നടത്തിയിരുന്നു.

48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക. ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക. 

സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെയായിരുന്നു:

''ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. (പശ്ചാത്തലത്തിൽ ശരണം വിളികൾ) എന്‍റെ അയ്യപ്പൻ, എന്‍റെ അയ്യൻ.. നമ്മുടെ അയ്യൻ ... ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി ഈ കേരളത്തിൽ മാത്രമല്ല, ഭാരതത്തിൽ മുഴുവൻ ആ വികാരം അയ്യന്‍റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാൻ നിങ്ങൾക്ക് മുട്ടുണ്ടാകില്ല.''

Follow Us:
Download App:
  • android
  • ios