സമാജ്‍വാദി പാര്‍ട്ടി സ്ഥാപകനായ മുലായത്തെ പുരാണത്തിലെ ഭീഷ്മ പിതാമഹനുമായി ഉപമിച്ചായിരുന്നു സുഷമ സ്വരാജ് പ്രതികരണം ആവശ്യപ്പെട്ടത്.  

ദില്ലി: നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദക്കെതിരെ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാൻ നടത്തിയ കാക്കി അടിവസ്ത്രം പരാമർശത്തിൽ മുലായം സിംഗ് യാദവിനോട് കേന്ദ്രമന്ത്രി സുഷമ സ്വരാജ് പ്രതികരണം ആവശ്യപ്പെട്ടു. സമാജ്‍വാദി പാര്‍ട്ടി സ്ഥാപകനായ മുലായത്തെ പുരാണത്തിലെ ഭീഷ്മ പിതാമഹനുമായി ഉപമിച്ചായിരുന്നു സുഷമ സ്വരാജ് പ്രതികരണം ആവശ്യപ്പെട്ടത്.

'അസം ഖാന്‍റെ കാക്കി അടിവസ്ത്രം പരാമര്‍ശത്തിൽ മൗനം പാലിച്ചിരിക്കാൻ മുലായത്തിന് സാധിക്കില്ല. മുലായം ഭായ് സമാജ്‍വാദി പാര്‍ട്ടിയുടെ പിതാമഹൻ നിങ്ങളാണ്. നിങ്ങളുടെ മുന്നിൽ വച്ചാണ് രാംപൂരിൽ ദ്രൗപതി അപമാനിതയായാത്. ഭീഷ്മനെപൊലെ മൗനമെന്ന മണ്ടത്തരം കാണിക്കരുതെന്നും' സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ ജയപ്രദയെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്നായിരുന്നു അസം ഖാന്‍റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് രാംപൂര്‍ മണ്ഡലത്തിലെ എസ് പി സ്ഥാനാര്‍ത്ഥിയായ അസംഖാന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജയപ്രദക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ചത്. അതേസമയം സംഭവത്തിൽ അസം ഖാനെതിരെ പൊലീസ് കേസെടുത്തു.