ചുരം കയറാനെത്തുമോ, വയനാട്ടിൽ മത്സരിക്കുമോ രാഹുൽ ഗാന്ധിയെന്ന് ഇന്നറിയാം. എന്തായാലും ഇടത് പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന നേതാക്കളുടെ  അഭിപ്രായം നിർണായകമാവും

ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയിൽ ചേരും. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കലാണ് യോഗത്തിലെ പ്രധാന അജണ്ട. അതേ സമയം രാഹുലിന്‍റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വവും യോഗത്തിൽ ചര്‍ച്ചായാകാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന് അഭിപ്രായം നേതാക്കള്‍ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. അതേ സമയം രാഹുൽ വയനാട്ടിൽ മല്‍സരിക്കണമെന്നാവശ്യം കേരളത്തിലെ നേതാക്കള്‍ ശക്തമായി ഉന്നയിക്കുകയാണ് എന്നാൽ, ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി സി ചാക്കോ ഉൾപ്പടെയുള്ള നേതാക്കൾ അതൃപ്തി പരസ്യമായിത്തന്നെ പറയുന്നു. ഇതിനിടെ, കോൺഗ്രസിന്‍റെ ഒമ്പതാം സ്ഥാനാർത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉൾപ്പെട്ടില്ല. 

ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തന്നെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെര‍ഞ്ഞെടുപ്പ് സമിതി യോഗത്തിൽ രണ്ട് കാര്യങ്ങൾക്കാണ് വ്യക്തത വരേണ്ടത്. ഒന്ന് രാഹുൽ അമേഠിയെക്കൂടാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമോ? മത്സരിക്കുമെങ്കിൽ അത് വയനാടാകുമോ? 

രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തയിൽ ഉടനെ പ്രതികരിക്കാതിരുന്ന ബിജെപി ദേശീയനേതൃത്വം പിന്നീട് ശക്തമായി ആഞ്ഞടിച്ചു. അമേഠിയിൽ എതിരാളിയായ സ്മൃതി ഇറാനിയെ രാഹുൽ ഭയന്നോടി എന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാൽ രാഹുൽ മത്സരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഹൈക്കമാന്‍റിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തമിഴ്‍നാട്, കർണാടക പിസിസികൾ രാഹുൽ അവരവരുടെ സംസ്ഥാനങ്ങളിൽ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കെപിസിസി വയനാട് സീറ്റിൽത്തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. 'അമേഠിയാണ് രാഹുലിന്‍റെ കർമഭൂമി. കെപിസിസിയുടെ ആവശ്യവും രാഹുൽ പരിഗണിക്കും.', എന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചത്. ഇതിന് മുമ്പും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള നേതാക്കൾ ഈ ആവശ്യം രാഹുലിന് മുന്നിൽ വച്ചിരുന്നു. തമാശയെന്ന നിലയിലാണ് ആദ്യം ഈ ആവശ്യം പറഞ്ഞതെങ്കിലും അന്ന് ഗൗരവത്തോടെയാണ് രാഹുൽ മറുപടി പറഞ്ഞത്. 'പ്രധാനപ്പെട്ട സീറ്റാണ് വയനാട് എന്നറിയാമെന്നും, എന്നാലിപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഫോക്കസ് മാറ്റാനാകില്ലെന്നു'മായിരുന്നു രാഹുലിന്‍റെ പ്രതികരണം.