മൂന്ന് പ്രധാന മുന്നണികളും വനിതകളെ രണ്ട് സീറ്റുകളിൽ ഒതുക്കിയതിൽ പ്രതിഷേധിച്ചാണ് എറണാകുളം മണ്ഡലത്തിൽ ലൈല റഷീദ് സ്ഥാനാർത്ഥിയാകുന്നത്
കൊച്ചി: സമൂഹത്തിലെ സ്ത്രീ മുന്നേറ്റത്തിനായി വോട്ട് ചോദിക്കുകയാണ് എറണാകുളം മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാർത്ഥി ലൈല റഷീദ്. മുഖ്യധാരപാർട്ടികൾ തെരഞ്ഞെടുപ്പിൽ വേണ്ടത്ര വനിതാ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത വനിതാ സംഘടനകൾ രംഗത്തിറക്കിയ സ്ഥാനാർത്ഥിയാണ് ലൈല റഷീദ്.
മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ലൈല റഷീദ്. ജനസംഖ്യയിൽ ഭൂരിപക്ഷമെങ്കിലും നിയമനിർമ്മാണ സഭകളിൽ പേരിന് പോലുമില്ലാത്ത വനിത പ്രാതിനിധ്യത്തിന് ഇക്കുറി മാറ്റം വേണം.ആദ്യ ചുവടായി ടെലിവിഷൻ ചിഹ്നത്തിൽ വോട്ട് നൽകി തന്നെ ജയിപ്പിക്കണമെന്നാണ് സ്ഥാനാർത്ഥി പറയുന്നത്. മൂന്ന് പ്രധാന മുന്നണികളും വനിതകളെ രണ്ട് സീറ്റുകളിൽ ഒതുക്കിയതിൽ പ്രതിഷേധിച്ചാണ് എറണാകുളം മണ്ഡലത്തിൽ ലൈല റഷീദ് സ്ഥാനാർത്ഥിയാകുന്നത്. വിവിധ സ്ത്രീപക്ഷ, പരിസ്ഥിതി, സാമൂഹ്യ സംഘടനകളുടെ പിന്തുണ സ്ഥാനാർത്ഥിക്കുണ്ട്.
എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനുള്ള സാന്പത്തിക ശേഷി കൂട്ടായ്മക്കില്ലാത്തതിനാൽ ഇക്കുറി മത്സരം എറണാകുളത്ത് മാത്രം. സ്ത്രീകൾ സ്ഥാനാർത്ഥികളായുള്ള മണ്ഡലങ്ങളിൽ അവരെ പിന്തുണക്കും. സ്ത്രീപക്ഷ ചിന്തയിൽ ഉറച്ച് സമൂഹത്തിൽ തഴയപ്പെട്ടവരുടെ ശബ്ദമാകാനാണ് ശ്രമമെന്ന് ലൈല റഷീദ് പറയുന്നു. ജ്വാല എന്ന സാമൂഹ്യസംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷ കൂടിയാണ് ലൈല റഷീദ്.
നിലവിലെ സ്ത്രീ കൂട്ടായ്മ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. വരുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സ്ത്രീ സ്ഥാനാർത്ഥികൾ കൂട്ടായ്മയിൽ നിന്നുണ്ടാകുമെന്ന് ഇവർ ഉറപ്പിച്ച് പറയുന്നു.
