ഏഴ് ഘട്ടങ്ങളിൽ ഏറ്റവും 'ഭീമൻ' പോളിംഗ് ഇന്ന്: 9 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങൾ വിധിയെഴുതും
രണ്ട് പാർട്ടികളുടെ അധ്യക്ഷൻമാർ - രാഹുൽ ഗാന്ധിയും അമിത് ഷായും ഇന്നാണ് ജനവിധി തേടുന്നത് എന്നത് ഒരു കൗതുകം. 117 മണ്ഡലങ്ങളിലായി 18 കോടിയോളം വോട്ടർമാർ ഇന്ന് ജനവിധിയെഴുതും.
ദില്ലി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും ഭീമൻ പോളിംഗ് നടക്കുന്നത് ഇന്നാണ്. 117 മണ്ഡലങ്ങളിലായി 18 കോടിയോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. 13 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ന് ജനവിധിയെഴുതുന്നു.
രണ്ട് പാർട്ടികളുടെ അധ്യക്ഷൻമാർ - രാഹുൽ ഗാന്ധിയും അമിത് ഷായും ഇന്നാണ് ജനവിധി തേടുന്നത് എന്നത് ഒരു കൗതുകം. അമിത് ഷാ മത്സരിക്കുന്നത് ഗാന്ധി നഗറിൽ നിന്നാണ്, രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും. മുലായം സിംഗ് യാദവ്, വരുണ്‍ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. വരുൺ ഗാന്ധി, ശിവ്പാൽ യാദവ്, അസം ഖാൻ, ജയപ്രദ തുടങ്ങിയവർ ഉത്തർപ്രദേശിൽ മത്സരരംഗത്തുണ്ട്. പ്രഹ്ളാദ് ജോഷി, സംപിത് പാത്ര, അഭിജിത്ത് മുഖർജി തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
കേരളത്തിലും ഗുജറാത്തിലും ഗോവയിലും എല്ലാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്. ക്രമസമാധാനപ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന പോളിംഗ് ഓഫീസർമാർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിൽ നടക്കേണ്ട ത്രിപുര ഈസ്റ്റിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.
ഒറ്റ മണ്ഡലത്തിലേക്ക് മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജമ്മു കശ്മീരിലെ അനന്ത് നാഗ് മണ്ഡലത്തിലാണ് ഈ അപൂർവത.
കർണാടകയിൽ അവസാന ഘട്ട തെരഞ്ഞെടുപ്പും ഇന്നാണ്. 14 സീറ്റുകളിലാണ് കർണാടകയിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ തെക്കേ ഇന്ത്യയിലെ പോളിംഗ് പൂർത്തിയാകും. സുരക്ഷാ കാരണങ്ങളാലാണ് മൂന്ന് ഘട്ടങ്ങളിലായി അനന്ത് നാഗിലെ വോട്ടെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇന്ന് അനന്ത് നാഗ് ജില്ലയിലേക്കാണ് വോട്ടെടുപ്പ്. കുൽഗാം, ഷോപ്പിയാൻ, പുൽവാമ എന്നീ ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് അടുത്ത രണ്ട് ഘട്ടങ്ങളിലാണ്.
മൂന്നാംഘട്ടം നിർണായകമാവുന്നതെങ്ങനെ?
96-ൽ 62 സീറ്റുകളിലും 2014ൽ ബിജെപിയായിരുന്നു ജയിച്ചത് ഈ സീറ്റുകളിൽ സംഭവിക്കുന്ന ഏതൊരു കുറവും പശ്ചിമബംഗാൾ, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പുതിയ വിജയങ്ങളിലൂടെ നികത്തുക എന്ന വെല്ലുവിളിയാണ് നരേന്ദ്രമോദിക്കു മുന്നിലുള്ളത്.
സ്ഥാനാർത്ഥികളെത്ര, വോട്ടർമാരെത്ര?
ആകെ 1640 സ്ഥാനാർത്ഥികളാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 18,85,09,156 കോടി വോട്ടർമാരാണ് ഇന്ന് ജനവിധിയെഴുതുന്നത്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ - 371 പേർ. ദാമൻ - ദിയുവിലാണ് ഏറ്റവും കുറവ് പേർ. ആകെ നാല് സ്ഥാനാർത്ഥികളേ ഇവിടെയുള്ളൂ. വലിയ സംസ്ഥാനമായതു കൊണ്ടു തന്നെ ഏറ്റവും കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ ഗുജറാത്തിലാണ്. ഏറ്റവും കുറവ് ദാമൻ - ദിയുവിലും.
രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്.
കേരളം
കേരളത്തിൽ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ഗോവ
നോർത്ത് ഗോവയിലും സൗത്ത് ഗോവയിലുമാണ് ഇന്ന് വോട്ടെടുപ്പ്.