രാജ്യത്തെ രക്ഷിക്കേണ്ടയാൾ തന്നെ കലാപമുണ്ടാക്കുന്നു; മോദിയെ വിമർശിച്ച് ജയാ ബച്ചൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പേരെടുത്ത് പറയാതെയായിരുന്നു ജയയുടെ പരാമർശം. നടിയും ലഖ്നൗവിലെ സമാജ്വാദി പാർട്ടി
സ്ഥാനാർത്ഥിയുമായ പൂനം സിന്‍ഹയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ലഖ്നൗ: രാജ്യത്തെ സംരക്ഷിക്കേണ്ടയാൾ ആരാണോ അയാൾ കലാപം സൃഷ്ടിക്കുകയാണെന്ന് നടിയും സമാജ്വാദി പാർട്ടി നേതാവുമായ ജയാ ബച്ചൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പേരെടുത്ത് പറയാതെയായിരുന്നു ജയയുടെ പരാമർശം. നടിയും ലഖ്നൗവിലെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയുമായ പൂനം സിന്‍ഹയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പുതുമുഖ സ്ഥാനാർത്ഥികളെ പൂർണ മനസ്സോടെ സ്വീകരിക്കുന്ന പാരമ്പര്യമാണ് സമാജ്വാദി പാർട്ടിയുടേത്. അവരെ സ്വാഗതം ചെയ്യുകയും അവരുടെ വിജയം ഉറപ്പ് വരുത്തുകയും ചെയ്യും. പുതിയ സ്ഥാനാർത്ഥികൾ എവിടെ നിന്ന് വന്നവരായാലും അവർ എസ്പിയുടെ ഭാഗമാണെന്നും അവരെ പാർട്ടി സംരക്ഷിക്കുമെന്നും ജയാ ബച്ചൻ പറഞ്ഞു. പൂനത്തിന്റെ വിജയം നിങ്ങൾ ഉറപ്പാക്കണം. ഇല്ലെങ്കിൽ മുംബൈയിൽ കാല് കുത്താൻ പൂനം തന്നെ അനുവദിക്കില്ല. താനും പൂനവും ഉറ്റ സുഹൃത്തുക്കളാണെന്നും പൂനവുമായി തനിക്ക് 40 വർഷത്തെ ബന്ധമുണ്ടെന്നും ജയാബച്ചൻ കൂട്ടിച്ചേർത്തു.
ഏപ്രിൽ 16-നാണ് പൂനം സിൻഹ എസ്പിയിൽ ചേർന്നത്. ലഖ്നൗവിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെതിരെയാണ് പൂനം മത്സരിക്കുന്നത്. മെയ് ആറിനാണ് വോട്ടെടുപ്പ് നടക്കുക. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നടൻ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം സിൻഹ.