കാരണം ബോധ്യപ്പെടുത്തിയാൽ വായ്പകള്‍ക്കുള്ള മൊറട്ടോറിയം പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട്.  

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ കാരണം ബോധ്യപ്പെടുത്തിയാൽ പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കടമ നിറവേറ്റുകയാണ് ചെയ്തതെന്നും കമ്മീഷന്‍റെ നടപടി വിവാദമാക്കേണ്ടതില്ലെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കർഷകരെ സഹായിക്കാനാണെങ്കിൽ മൊറോട്ടോറിയം കാലാവധി നീട്ടുന്ന കാര്യത്തിൽ സര്‍ക്കാര്‍ കൃത്യമായ ന്യായീകരണം അറിയിക്കണമായിരുന്നുവെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. വ്യക്തമായ കാരണത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ തനിക്ക് കമ്മീഷനോട് ശുപാർശ സമർപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ തള്ളിയിരുന്നു. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച് അ‍ഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്ത തീരുമാനമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങിയത്.

മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുന്‍പേ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങി ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഉത്തരവ് ഇറക്കാന്‍ വൈകിയതിന് ശകാരിച്ചിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇതുസംബന്ധിച്ച ഫയലും അപേക്ഷയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറി. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ ഇളവ് വരുത്തി ഉത്തരവ് ഇറക്കാണമെങ്കില്‍ കൂടുതല്‍ വ്യക്തമായ അപേക്ഷ വേണമെന്ന മറുപടിയോടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഫയല്‍ മടക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഫയലില്‍ കുറിച്ചതായാണ് വിവരം.