ട്രെയിൻ ടിക്കറ്റുകളിൽനിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തില്ല; പരാതിയുമായി യുവാവ്
പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാർ പദ്ധതികളും അടങ്ങിയ ടിക്കറ്റുകളാണ് ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്നത്.
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ അച്ചടിച്ച ട്രെയിന്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാർ പദ്ധതികളും അടങ്ങിയ ടിക്കറ്റുകളാണ് ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്നത്. ഞായറാഴ്ച ലഖ്നൗവിലെ ബരാബങ്കിയിൽ നിന്ന് വരാണാസിയിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത മുഹമ്മദ് ശബ്ബാർ റിസ്വിയാണ് ടിക്കറ്റിൽ മോദിയുടെ ചിത്രം കണ്ടത്.
ഗംഗാ സത്ലജ് എക്സ്പ്രസ് ട്രെയിൻ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുടെ വിവരങ്ങൾ ടിക്കറ്റിൽ അച്ചടിച്ചിരുന്നു. ടിക്കറ്റിന്റെ ഇരുഭാഗങ്ങളിലും പദ്ധതിയെക്കുറിച്ച് വളരെ വിശദീകരിച്ചിട്ടുണ്ട്. തുടർന്ന് ടിക്കറ്റ് മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് ശ്രദ്ധയിൽപ്പെടുകയും റെയിൽവേ സ്റ്റേഷനിൽ എത്തി സുപ്രവൈസർക്ക് പരാതി നൽകുകയും ചെയ്തു. ശേഷം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് റിസ്വി പറഞ്ഞു.
റെയിൽ ടിക്കറ്റുകളും എയർ ഇന്ത്യയുടെ ബോർഡിങ് പാസുകളും പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ അച്ചടിച്ച് വിൽക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ചൂണ്ടികാണിച്ചിരുന്നു. റെയിൽ ടിക്കറ്റുകളിൽ നിന്നും ബോർഡിങ് പാസുകളിൽ നിന്നും ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിരുന്നു.