യുഡിഎഫിന്‍റെ കൊക്കിന് ജീവനുണ്ടെങ്കിൽ 'കൊലപാതകി'യെ ലോക് സഭയിലെത്തിക്കില്ലെന്ന് എം കെ മുനീർ
യുഡിഎഫിന്‍റെ കൊക്കിന് ജീവനുണ്ടെങ്കിൽ ഒരു 'കൊലപാതകി'യെ ലോക് സഭയിലെത്തിക്കില്ലെന്ന് എം കെ മുനീർ. പ്രഖ്യാപനം വൈകിയെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പുലികളാണെന്നും എം കെ മുനീർ പറഞ്ഞു.
കോഴിക്കോട്: വടകരയിൽ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതോടെ പി.ജയരാജന്‍റെ പകുതി ജീവൻ പോയെന്ന് എം കെ മുനീർ എംഎൽഎ. യുഡിഎഫിന്‍റെ കൊക്കിന് ജീവനുണ്ടെങ്കിൽ ഒരു 'കൊലപാതകി'യെ ലോക് സഭയിലെത്തിക്കില്ലെന്നും എം കെ മുനീർ പറഞ്ഞു. യുഡിഎഫ് കോഴിക്കോട് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു എം കെ മുനീർ.
പ്രഖ്യാപനം വൈകിയെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പുലികളാണെന്നും എം കെ മുനീർ പറഞ്ഞു. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടാൻ യുഡിഎഫിന് പി വി അൻവറിനെ പോലുള്ള ഇടനിലക്കാരുടെ ആവശ്യമില്ല.സ്ഥലത്ത് ആരുടേയെങ്കിലും കൈപിടിച്ച് കുലുക്കിയാൽ തകരുന്നതല്ല മുസ്ളീം ലീഗിന്റെ ആദർശമെന്നും മുനീർ പറഞ്ഞു. എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതൃത്വം നടത്തിയ രഹസ്യ ചർച്ച വിവാദമായ പശ്ചാത്തലത്തിലായിരുന്നു മുനീറിന്‍റെ പ്രതികരണം. സൗഹൃദത്തിന്‍റെ പേരിൽ കൈ കൊടുക്കുന്നത് കീഴടങ്ങലല്ലെന്നും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ലീഗ് സന്ധി ചെയ്യില്ലെന്നും എം കെ മുനീർ പറഞ്ഞു.