ബിജെപിക്കാരനെ അഴിമതിക്കാരനായി കാണാനുള്ള സാഹസത്തിന് ആരും മുതിരേണ്ട.  അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആ കണ്ണുകള്‍ പിന്നെ സുരക്ഷിതമായിരിക്കില്ല എന്നും സിന്‍ഹ പറഞ്ഞു. 

ഗാസിപൂര്‍:ബിജെപിക്ക് നേരെ വിരല്‍ ചൂണ്ടുന്നവര്‍ നാല് മണിക്കൂറിനുള്ളില്‍ വിവരം അറിയുമെന്ന് കേന്ദ്രസഹമന്ത്രി മനോജ് സിന്‍ഹയുടെ ഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സിന്‍ഹയുടെ ഭീഷണിപ്പെടുത്തല്‍.

"ബിജെപി പ്രവര്‍ത്തകന് നേരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍, ഞാനുറപ്പിച്ചു പറയുകയാണ്, നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ സുരക്ഷിതമായിരിക്കില്ല." സിന്‍ഹ മുന്നറിയിപ്പ് നല്‍കി. അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരേ പോരാടാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാണ്. ബിജെപിക്കാരനെ അഴിമതിക്കാരനായി കാണാനുള്ള സാഹസത്തിന് ആരും മുതിരേണ്ട. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആ കണ്ണുകള്‍ പിന്നെ സുരക്ഷിതമായിരിക്കില്ല എന്നും സിന്‍ഹ പറഞ്ഞു.

ഗാസിപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മനോജ് സിന്‍ഹ മൂന്ന് തവണ എംപിയായിട്ടുള്ള വ്യക്തിയാണ്. ജവഹര്‍ ലാല്‍ നെഹ്റുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യം ഇന്ന് നേരിടുന്നതുപോലെയുള്ള ഭീകരവാദ പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്ന് സിന്‍ഹ കഴിഞ്ഞയിടെ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.