രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം: വയനാട്ടിൽ മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം
രാഹുൽഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് സൂചന.
കല്‍പ്പറ്റ: രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തോടനുബന്ധിച്ച് വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. ഡിസിസി പ്രസിഡൻറ് ഐസി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. നാളെ പത്ത് മണിക്ക് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാഹുൽഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് സൂചന.
സീറ്റ് നിര്‍ണയ സമയം മുതല്‍ അനിശ്ചിതത്വം നിലനിന്ന വയനാട്ടിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജവുമായാണ് രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തയെത്തുന്നത്. 2008 ല്‍ മണ്ഡലം രൂപീകരിച്ച സമയം മുതല്‍ കോണ്‍ഗ്രസിന് ഒപ്പം അടിയുറച്ച് നില്‍ക്കുന്ന മണ്ഡലമാണ് വയനാട്. കോണ്‍ഗ്രസിന്‍റെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി വിലയിരുത്തുന്ന രാഹുല്‍ ഗാന്ധിയുടെ വരവ് സീറ്റ് നിശ്ചയ സമയത്തെ ആശയക്കുഴപ്പവും പ്രചാരണ രംഗത്ത് നേരിട്ട ഇഴയലിനും പരിഹാരമാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും ഘടകകക്ഷികളുമായിയുള്ള പ്രശ്നങ്ങളും ടി സിദ്ദിഖിന് നേരെ ഉയര്‍ന്ന എതിര്‍ സ്വരങ്ങളും അടക്കം ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും രാഹുലിന്റെ വരവോടെ അന്ത്യമാവുകയാണ്.