ഊർമിള മണ്ഡോത്കറുടെ പ്രചാരണ പരിപാടിക്കിടെ മോദിയ്ക്ക് മുദ്രാവാക്യവുമായി ബിജെപി; സംഘര്‍ഷം, സുരക്ഷ തേടി താരം
ഊർമിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിലേക്ക് ഒരു കൂട്ടം ബിജെപി പ്രവർത്തകരെത്തി മോദിക്ക് മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
മുംബൈ: സൗത്ത് മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും നടിയുമായ ഊർമിള മണ്ഡോത്കറുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. ബിജെപി-കോൺഗ്രസ് പ്രവർത്തർ ഏറ്റുമുട്ടിയതോടെ പൊലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ഊർമിള. പരാതിയ്ക്ക് പിന്നാലെ ഊര്‍മിളയ്ക്ക് പൊലീസ് സംരക്ഷണം അനുവദിച്ചു നല്‍കി.
മുംബൈയിലെ ബോറിവാലി സ്റ്റേഷനു പുറത്ത് നടന്ന ഊർമിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിലേക്ക് ഒരു കൂട്ടം ബിജെപി പ്രവർത്തകരെത്തി മോദിക്ക് മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
ഊർമിളയുടെ പ്രചാരണം തടസ്സപ്പെടുത്താനുള്ള നീക്കം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സംഘർഷമുണ്ടാവുകയായിരുന്നു. ബിജെപി പ്രവർത്തകർ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും കാണിച്ച് ഊര്‍മിള പൊലീസിൽ പരാതി നൽകി. സിറ്റിംഗ് എംപിയായ ബിജെപിയിലെ ഗോപാൽ ഷെട്ടിയ്ക്കെതിരെയാണ് സൗത്ത് മുംബൈയിൽ നിന്ന് ഊർമിള ജനവിധി തേടുന്നത്.