Asianet News MalayalamAsianet News Malayalam

ഐ ഗ്രൂപ്പിന്‍റെ രഹസ്യയോഗത്തിനെതിരെ ആഞ്ഞടിച്ച് സുധീരൻ, ഗ്രൂപ്പ് തർക്കം ആവർത്തിക്കരുതെന്ന് വിമർശനം

ഗ്രൂപ്പ് നേതാക്കൾ തെരഞ്ഞടുപ്പിൽ പാർട്ടി പ്രവർത്തകരുടെ ആവേശം ചോർത്തുന്നുവെന്നും വി എം സുധീരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

v m sudheeran reacts on group disputes in congress over wayanad candidature
Author
Kozhikode, First Published Mar 22, 2019, 8:50 AM IST

കോഴിക്കോട്: കോഴിക്കോട്ടെ ഐ ഗ്രൂപ്പ് രഹസ്യ യോഗത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരൻ. നിർണായക സമയത്തെ ഗ്രൂപ്പ് വിലപേശലുകൾ നേതാക്കൾ അടിയന്തരമായി നിർത്തണമെന്ന് സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഐ ഗ്രൂപ്പ് രഹസ്യ യോഗം നടത്താൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ ഗ്രൂപ്പ് നേതാകൾ നടത്തരുത്.
ഇത് ആവർത്തിക്കരുത്.  ഗ്രൂപ്പ് നേതാക്കൾ തെരഞ്ഞടുപ്പിൽ പാർട്ടി പ്രവർത്തകരുടെ ആവേശം ചോർത്തുന്നുവെന്നും വി എം സുധീരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധവുമായാണ് കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ്  കോഴിക്കോട് ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തിലുണ്ടായ തീരുമാനം. 

കാലങ്ങളായി കൈയിലിരുന്ന വയനാട് എ ഗ്രൂപ്പ് കൊണ്ടുപോയതില്‍ ഐ ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കളില്‍ അമര്‍ഷം പുകയുകയാണ്. സ്ഥാനാര്‍ത്ഥിയായ ടി സിദ്ദിഖിനോടുള്ള എതിര്‍പ്പും കോഴിക്കോട്ടെ ഐ ഗ്രൂപ്പില്‍ ശക്തമാണ്. നേതൃത്വത്തെ അതൃപ്തി അറിയിക്കുന്നതിന്‍റെ ഭാഗമായാണ് ഐ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ സുബ്രഹ്മ്യണ്യന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. യോഗത്തിലറിയിച്ച നിലപാട് മാധ്യമങ്ങള്‍ക്ക് മുന്നിലും നേതാക്കള്‍ മറച്ച് വച്ചില്ല.

കോഴിക്കോട് ഡിസിസി അധ്യക്ഷ പദവിക്കും ഐ ഗ്രൂപ്പ് അവകാശമുന്നയിച്ചു. പതിനൊന്ന് വര്‍ഷമായി ഡിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന്‍റെ കൈയിലാണ് . വയനാട്ടില്‍ മത്സരിക്കുന്ന സിദ്ദിഖ് പദവി രാജി വയ്ക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. നേതൃത്വത്തിന്‍റെ പ്രതികരണം അനുകൂലമല്ലെങ്കില്‍ വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം. സ്ഥാനാര്‍ത്ഥികളായ കെ മുരളീധരനും, ടി സിദ്ദിഖും ഇന്ന് ജില്ല ആസ്ഥാനത്തെത്തിയിട്ടും ഐ ഗ്രൂപ്പ് നേതാക്കള്‍ കാണാന്‍ പോലും കൂട്ടാക്കിയില്ല.


 

Follow Us:
Download App:
  • android
  • ios