'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു'; മോദിക്കെതിരെ പരാതിയുമായി മമത
തിരക്ക് പിടിച്ച് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബിജെപിക്ക് ഓക്സിജൻ നൽകുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും മമത വ്യക്തമാക്കി.
ദില്ലി: ഉപഗ്രഹവേധ മിസൈൽ വിജയകരമായി വിക്ഷേപിച്ചെന്ന് പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇന്നത്തെ പ്രഖ്യാപനം രാഷ്ട്രീയ നാടകമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ളൊരു പ്രഖ്യാപനം നടത്തിയതെന്നും മമത ബാനർജി പറഞ്ഞു.
തിരക്ക് പിടിച്ച് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബിജെപിക്ക് ഓക്സിജൻ നൽകുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും മമത വ്യക്തമാക്കി. ഇത് കൂടാതെ, ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിയെടുക്കുന്നതായും മമതാ ബാനര്‍ജി ആരോപിച്ചു.
രാജ്യത്തെ ശാസ്ത്രജ്ഞർ, ഡിആർഡിഒ, മറ്റ് ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ ഞങ്ങൾ അഭിമാനിക്കുന്നു. ബഹിരാകാശ ഗവേഷണവും വികസനവുമൊക്കെ വർഷങ്ങളായി നടക്കുന്നൊരു പ്രക്രിയയാണ്. എന്നാൽ ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിയെടുക്കുകയാണ്. യഥാർത്ഥത്തിൽ അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് രാജ്യത്തെ ശാസ്ത്രഞ്ജൻമാർക്കാണെന്നും മമത ട്വീറ്റ് ചെയ്തു.
ചാര ഉപഗ്രഹങ്ങളെ മിസൈല്‍ വെച്ച് വീഴ്ത്തുന്ന സാങ്കേതികതവിദ്യ ഇന്ത്യ രൂപപ്പെടുത്തിയതായി ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിത്. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ വികസിപ്പിച്ചെന്നും ഇന്ത്യ അത് വിജയകരമായി പരീക്ഷിച്ചെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.