കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക വൈകുന്നതിനെതിരെ വി എം സുധീരന്റെ വിമർശനം
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്ന് വി എം സുധീരൻ. സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം ഉണ്ടാകരുതെന്നും സുധീരൻ പറഞ്ഞു.
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ അതൃപ്തി തുറന്നുപറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്ന് വി എം സുധീരൻ പറഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. കോൺഗ്രസിന് 20 സീറ്റും ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ. അതുകൊണ്ട് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ഇനിയും താമസം വരരുതെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണിയും പി ജെ ജോസവും തമ്മിൽ കേരള കോൺഗ്രസിൽ സീറ്റ് തർക്കം മുറുകുന്നതിനെതിരെയും വി എം സുധീരൻ വിമർശനം ഉന്നയിച്ചു. ഈ തരത്തിലേക്ക് പ്രശ്നങ്ങൾ എത്തിക്കാതിരിക്കാൻ യുഡിഎഫ് നേതാക്കൾ ജാഗ്രത പുലർത്തണമായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്നും വിഎം സുധീരൻ പറഞ്ഞു കൂടുതൽ യുവാക്കൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും സുധീരൻ നിർദ്ദേശിച്ചു.