ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും കനത്ത വെല്ലുവിളി നേരിടുമ്പോള്‍ കരുത്ത് ചോരാത്ത പടക്കുതിരയായി വിഎസ് വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് പേജ് വീണ്ടും പൊടിതട്ടിയെടുത്ത് വി എസ് അച്യുതാനന്ദന്‍. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സിപിഎമ്മിന്‍റെ താരപ്രചാരകന്‍.
എല്‍ഡിഎഫ് വന്‍ വിജയം നേടിയ 2016 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് വിഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് എല്‍ഡിഎഫ് അധികാരത്തിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ പതിയെ പേജ് നിര്‍ജീവമായി. അവസാനമായി 2016 ജൂണ്‍ ഒന്നിനാണ് വിഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്.
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും കനത്ത വെല്ലുവിളി നേരിടുമ്പോള്‍ കരുത്ത് ചോരാത്ത പടക്കുതിരയായി വിഎസ് വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിഎസ് ആഞ്ഞടിച്ചിരിക്കുന്നത്.
നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണെന്ന് വിഎസ് ആരോപിച്ചു. നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂർണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകർക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണമെന്നും വിഎസ് പറഞ്ഞു.
