15 ലക്ഷം രൂപ വിലവരുന്ന പുതിയ ഔഡി കാര്‍ സ്വന്തമാക്കിയ സുരേഷ് ഗോപിക്കെതിരെ പ്രത്യക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു വിടി ബല്‍റാം. 

തിരുവനന്തപുരം: എല്ലാ അക്കൗണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെക്കുറിച്ച് നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു. മോദി അണ്ണാക്കിലേക്ക് 15 ലക്ഷം രൂപ തള്ളി തരുമോ എന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. 

 പുതിയ ഒഡി കാര്‍ സ്വന്തമാക്കിയ സുരേഷ് ഗോപിക്കെതിരെ പ്രത്യക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് വിടി ബല്‍റാം. മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. 

" പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെല്ലാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത്. എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. 

സുരേഷ് ഗോപിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുകയുന്നതിനിടെ വിടി ബല്‍റാം കൂടി രംഗത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം വൈറലായ പോസ്റ്റിന് താഴെ കമന്‍റുകളുമായി സജീവമായിരിക്കുകാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍.