നേരിട്ട് വെളിച്ചം തട്ടുന്ന സ്ഥലങ്ങളിൽ വക്കുന്നതും ചൂട് തട്ടുന്നതും വിവിപാറ്റിന്‍റെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും ഇടിമിന്നലും മഴയും ഇത്തരത്തിൽ പ്രശ്നം സൃഷ്ടിച്ചേക്കാമെന്നും ടിക്കാറാം മീണ പറയുന്നു.

തിരുവനന്തപുരം: വിവിപാറ്റിന്‍റെ പ്രവർത്തനത്തെ ബാധിച്ചേക്കാവുന്ന ഒരു ഘടകമാണ് കാലാവസ്ഥാ മാറ്റം. എന്നാൽ ഇത്തരം സാഹചര്യം ഉണ്ടായാൽ നേരിടാൻ കൂടുതൽ വിവിപാറ്റ് യന്ത്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വളരെ സെൻസിറ്റീവായ ഉപകരണമാണ് വിവിപാറ്റ് മെഷീനെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. നേരിട്ട് വെളിച്ച് തട്ടുന്ന സ്ഥലങ്ങളിൽ വക്കുന്നതും ചൂട് തട്ടുന്നതും വിവിപാറ്റിന്‍റെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും ഇടിമിന്നലും മഴയും ഇത്തരത്തിൽ പ്രശ്നം സൃഷ്ടിച്ചേക്കാമെന്നും ടിക്കാറാം മീണ പറയുന്നു. ഇത്തരം സാഹചര്യം നേരിടാനായി എല്ലാ മണ്ഡലങ്ങളിലും ആവശ്യത്തിന് വിവിപാറ്റുകൾ അധികമായി എത്തിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. 

ഇവിഎമ്മുകൾ ഇത്തരത്തിൽ പ്രതികൂല കാലാവസ്ഥ ബാധിക്കുന്നവയല്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഏതു തരം കാലാവസ്ഥയിലും ഇവിൺഎമ്മുകൾ പ്രവർത്തിക്കുമെന്ന പറഞ്ഞ മീണ. അഥവാ പ്രശ്നങ്ങളുണ്ടായാലും നേരിടാൻ സജ്ജമാണെന്ന് ആവർത്തിച്ചു. 16 ലധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ആറ്റിങ്ങൽ, തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഓർമ്മിപ്പിച്ചു.