തമിഴ് ഭാഷയെ തകർക്കാൻ നരേന്ദ്ര മോദിയെയും ആർഎസ് എസിനെയും അനുവദിക്കില്ല, ഓഖി ദുരന്തത്തിൽ കേന്ദ്രം മൽസ്യത്തൊഴിലാളികളെ  സഹായിച്ചില്ലെന്നും രാഹുൽ

നാഗര്‍കോവില്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ പൗരൻമാരുടെയും മിനിമം വരുമാനം കണക്കാക്കി മിനിമം വരുമാനത്തിൽ താഴെയുള്ളവര്‍ക്ക മിനിമം വരുമാനം സർക്കാർ നേരിട്ട് നൽകുമെന്ന് രാഹുല്‍ ഗാന്ധി. ഓഖി ദുരന്തത്തിൽ കേന്ദ്രം മൽസ്യത്തൊഴിലാളികളെ സഹായിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. 

മൽസ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങുമെന്ന് രാഹുൽ വാഗ്ദാനം ചെയ്തു. തമിഴ് സംസ്കാരത്തെയും പാരമ്പര്യത്തെയും തകർക്കാനാണ് ചില കക്ഷികളുടെ ശ്രമമെന്ന് രാഹുല്‍ ആരോപിച്ചു. തമിഴ് ഭാഷയെ തകർക്കാൻ നരേന്ദ്ര മോദിയെയും ആർഎസ് എസിനെയും അനുവദിക്കില്ലെന്ന് രാഹുല്‍ നാഗര്‍കോവിലില്‍ പറഞ്ഞു. ഒരു ഭാഷ മാത്രം മതിയെന്നാണ് മോദിയുടെ നയമെന്നും രാഹുല്‍ ആരോപിച്ചു. നാഗർകോവിലിൽ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുല്‍ ഗാന്ധി പങ്കെടുത്തു.

തമിഴ്നാട്ടിലെ സർക്കാരിനെ ദില്ലിയിൽ ഇരുന്ന് നിയന്ത്രിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പറഞ്ഞ രാഹുല്‍, മോദി വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നുവെന്നും ആരോപിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. മോദിയുടെ എല്ലാ നയങ്ങളും സമ്പന്നരെ സഹായിക്കാനാണ് ഇൻഷൂറൻസ് മേഖലയും അനിൽ അംബാനിക്ക് കൈമാറുന്നത് അതിന്റെ തെളിവാണെന്നും രാഹുല്‍ ആരോപിച്ചു.

സ്ത്രീകൾക്ക് ജോലിയിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന നിയമം പാസാക്കുമെന്നും രാഹുൽ വിശദമാക്കിയിരുന്നു. ചെന്നൈയിൽ സ്റ്റെല്ലാ മേരിസ് കോളേജിലെ വിദ്യാർത്ഥിനികളുമായുള്ള സംഭാഷണത്തിനിടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.