തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് പറയാനാണ് വിളിച്ചത്. ഇത് മാപ്പ് പറച്ചിലായി ചിത്രീകരിച്ചു - ശ്രീധരൻ പിള്ള. 

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. താൻ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല. തെറ്റായ പരാമർശം നടത്തിയതിന് മീണയ്ക്ക് എതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്‍റെ പേരിൽ ജില്ലാ കളക്ടർക്ക് നേരെ വഴിവിട്ട ചില വാക്കുകൾ ചിലരിൽ നിന്ന് ഉണ്ടായ സാഹചര്യത്തിൽ ഇത് തുടരാൻ പാടില്ലെന്ന് താൻ പറഞ്ഞിരുന്നു. ഈ കാര്യത്തിൽ തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബിജെപി ഇല്ലെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടക്കണമെന്നും പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചുവെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. ജീവിതത്തിൽ അങ്ങനെ ആകെ ഒരു തവണയാണ് മീണയെ വിളിച്ചിട്ടുള്ളൂ എന്നും പിള്ള പറയുന്നു. 

അതേസമയം, ശബരിമലയെച്ചൊല്ലിയുള്ള വിവാദപ്രസംഗത്തെയും ശ്രീധരൻ പിള്ള ന്യായീകരിക്കുന്നു. ശബരിമല വിവാദ പ്രസംഗം - താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. അസുലഭമായ സന്ദർഭമായി തെരഞ്ഞെടുപ്പ് മാറിയെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. അത് പാ‍ർട്ടി പ്രവർത്തകരോട് പറ‌ഞ്ഞതാണ്. മറ്റൊന്ന് ബിജെപി അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേത് എന്ന് താൻ പറഞ്ഞു. അതിന് യുവാക്കളായ പ്രവർത്തകരോട് തയ്യാറാകാനും പറഞ്ഞു, അത് സത്യമായില്ലേ? ശ്രീധരൻ പിള്ള ചോദിക്കുന്നു. 

ശ്രീധരൻ പിള്ള മാപ്പ് പറ‍ഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'വാൾ പോസ്റ്റി'ന് നൽകിയ അഭിമുഖത്തിലാണ് ടിക്കാറാം മീണ പറഞ്ഞത്: