കമൽഹാസൻ മത്സരിക്കുമോ? സസ്പെൻസ് കാത്തു സൂക്ഷിച്ച് താരം, ആദ്യ സ്ഥാനാർത്ഥിപ്പട്ടികയായി
''എനിക്ക് മത്സരിക്കണമെന്നുണ്ട്, പക്ഷേ ..'', ആദ്യസ്ഥാനാർത്ഥിപ്പട്ടിക പുറത്തു വിട്ട കമൽഹാസൻ പക്ഷേ മത്സരിക്കുന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയാണ്.
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തി കമൽഹാസൻ. കമലിന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്‍റെ ആദ്യസ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. നടൻ നാസറിന്‍റെ ഭാര്യയും സാമൂഹ്യപ്രവർത്തകയുമായ കമീല നാസർ ഉൾപ്പടെ 21 പേരടങ്ങിയതാണ് ആദ്യ പട്ടിക.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വാർത്താസമ്മേളനത്തിൽ കമല്‍ഹാസന്‍ പറഞ്ഞത്. മത്സരിക്കുമോ എന്നറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കൂ എന്ന് കമൽ. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖരുടെ പേരുണ്ടാകുമെന്നാണ് കമൽ പറയുന്നത്.
സ്ത്രീസമത്വത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന മക്കൾ നീതി മയ്യത്തിന്‍റെ ആദ്യസ്ഥാനാർത്ഥിപ്പട്ടികയിൽ പക്ഷേ ഒറ്റ വനിത മാത്രമാണുള്ളത്. നടൻ നാസറിന്‍റെ ഭാര്യ കമീലാ നാസറിന്‍റെ മണ്ഡലം സെൻട്രൽ ചെന്നൈയാണ്. മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍ ഡിഎംകെ ടിക്കറ്റില്‍ മത്സരിക്കുന്ന മണ്ഡലമാണിത്.
മുന്‍ ഐപിഎസ് ഓഫീസര്‍ എ ജി മൗര്യയാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി. കമല്‍ഹാസന്‍ മത്സരിക്കുമെന്ന് സൂചനയുള്ള രാമനാഥപുരം, സൗത്ത് ചെന്നൈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഉലകനായകന്‍റെ ജന്മസ്ഥലമായ പരമകുടി ഉള്‍പ്പെടുന്ന രാമനാഥപുരത്ത് കമല്‍ ജനവിധി തേടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.