Asianet News MalayalamAsianet News Malayalam

സുധാകരന്‍റെ പരസ്യം സ്ത്രീത്വത്തെ ആകെ അപമാനിക്കുന്നതെന്ന് വനിതാ കമ്മീഷൻ

സുധാകരനെ പോലെ തന്നെ മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് ശ്രീമതിയെന്നും വനിതാ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന് പറയുന്നതും മത്സരിക്കാൻ നിൽകുന്ന സ്ത്രീകളെ ആക്ഷേപിക്കുന്നത് അങ്ങേയറ്റം തെറ്റായ സമീപനം ആണെന്നും ജോസഫൈൻ അഭിപ്രായപ്പെട്ടു.

womens commission against sudhakarans campaign video
Author
Trivandrum, First Published Apr 17, 2019, 2:02 PM IST

തിരുവനന്തപുരം: കെ സുധാകരന്‍റെ തെര‍ഞ്ഞെടുപ്പ് പ്രചാരണ പരസ്യം സ്ത്രീത്വത്തെ ആകെ അപമാനിക്കുന്നതാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ. പരസ്യം സ്ത്രീകളെയും പ്രത്യേകിച്ച് ശ്രീമതിയെയും ആക്ഷേപിക്കുന്നതാണെന്നാണ് ജോസഫൈൻ പറയുന്നത്. 

സുധാകരനെ പോലെ തന്നെ മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് ശ്രീമതിയെന്നും വനിതാ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന് പറയുന്നതും മത്സരിക്കാൻ നിൽകുന്ന സ്ത്രീകളെ ആക്ഷേപിക്കുന്നത് അങ്ങേയറ്റം തെറ്റായ സമീപനം ആണെന്നും ജോസഫൈൻ അഭിപ്രായപ്പെട്ടു.

"ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെൻറിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........"
" ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി"  എന്ന കുറിപ്പോടെ സുധാകരൻ ഇന്നലെ ഫേസ്ബുക്കിൽ പങ്ക് വച്ച  ഒന്നര മിനുട്ട് ദൈർഘ്യമുള്ള പ്രചരണ പരസ്യമാണ് വിവാദമായിരിക്കുന്നത്. 

ഒരു വീട്ടിലെ സ്വത്ത് തര്‍ക്കം എന്ന തോന്നിപ്പിക്കുന്ന രീതിയിൽ ആരംഭിക്കുന്ന പരസ്യം 'അവൾ ' പോയാൽ ഒന്നും നടക്കില്ല എന്നും ആൺകുട്ടി തന്നെ പോകണം കാര്യങ്ങൾ ശരിയാക്കാൻ എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്‍റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും പരസ്യം കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 

"ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി"  എന്ന പരസ്യത്തിലെ കഥാപാത്രത്തിന്‍റെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. പെൺകുട്ടികളെ കൊണ്ട് ഒന്നിനും കഴിയില്ലെന്നുള്ള കടുത്ത സ്ത്രീ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം. നേരത്തെ ഇറച്ചിവെട്ടുന്നയാളെ തൊഴിലിന്‍റെ പേരിൽ ആക്ഷേപിച്ചെന്ന പരാതി സുധാകരന്‍റെ മറ്റൊരു പ്രചാരണ പരസ്യത്തിനെതിരെ ഉയർന്നിരുന്നു.

എന്നാൽ ഇതെല്ലാം സ്ത്രീ വോട്ടർമാർക്കിടയിലെ തന്‍റെ സ്വീകാര്യത കുറക്കാനുള്ള സിപിഎം തന്ത്രമാണെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios