മുസ്ലിങ്ങളടക്കം ഒരു സമുദായത്തെയും വെറുക്കുന്നില്ലെന്ന് സംഭവം വിവാദമായപ്പോൾ ഈശ്വരപ്പയുടെ വിശദീകരണം

ബെംഗലുരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിങ്ങൾക്ക് കർണ്ണാടകത്തിൽ ബിജെപി സ്ഥാനാർത്ഥിത്വം നൽകില്ലെന്ന് മുതിർന്ന നേതാവ് ഈശ്വരപ്പ. അവർ തങ്ങളെ വിശ്വസിക്കാത്തവരാണെന്നാണ് ഈശ്വരപ്പ കാരണമായി പറഞ്ഞത്. സംഭവം വിവാദമായപ്പോൾ മുസ്ലിങ്ങളെയടക്കം ഒരു സമുദായത്തെയും വെറുക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരണം നൽകി.

"കോൺഗ്രസ് മുസ്ലിങ്ങളെ വോട്ട് ബാങ്കായാണ് കരുതിയത്. പക്ഷെ മുസ്ലിങ്ങൾ വോട്ട് ചെയ്യാതായപ്പോൾ അവർ മുസ്ലിങ്ങൾക്ക് സീറ്റ് കൊടുക്കുന്നതും നിർത്തി. ഞങ്ങൾ മുസ്ലിങ്ങൾക്ക് വോട്ട് കൊടുക്കില്ല. കാരണം, അവർ ഞങ്ങളെ വിശ്വസിക്കുന്നില്ല. ഞങ്ങളെ വിശ്വസിക്ക്, അപ്പോൾ കാണാം," എന്നായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിങ്ങളുടെയും തന്റെ തന്നെ സമുദായമായ കുറുബ സമുദായത്തിന്റെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് നൽകിയ വിശദീകരണത്തിൽ അദ്ദേഹം ഈ പ്രസ്താവന ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞതാണെന്നും അല്ലാതെ മുസ്ലിങ്ങളടക്കമുള്ള ഏതെങ്കിലും സമുദായത്തെ വെറുക്കുന്നത് കൊണ്ട് പറഞ്ഞതല്ലെന്നും വിശദീകരിച്ചു.

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനൊപ്പമുള്ള മുസ്ലിങ്ങൾ കൊലയാളികളാണെന്നും ബിജെപിക്കൊപ്പമുള്ള മുസ്ലിങ്ങൾ നല്ല മുസ്ലിങ്ങളാണെന്നും അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. 2017 ൽ പാർട്ടി പ്രവർത്തകരോട് കള്ളം പറയേണ്ടി വന്നാൽ പറയണം എന്നും ഒരിക്കലും അറിയില്ലെന്ന് പറയരുതെന്നും ആഹ്വാനം ചെയ്ത സംഭവവും വൻ വിവാദമായിരുന്നു.