വിദ്വേഷ, വർഗീയപരാമർശം: യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്
മീററ്റിൽ നടത്തിയ പ്രസംഗത്തിലാണ് വിവാദമായ അലി - ബജ്‍രംഗ് ബലി പരാമർശം യോഗി ആദിത്യനാഥ് നടത്തിയത്. വോട്ട് ഭിന്നിച്ചു പോകരുതെന്ന് മുസ്ലിം സഹോദരീ സഹോദരൻമാരോട് പറയുന്നുവെന്ന് പറഞ്ഞതിനാണ് മായാവതിയ്ക്ക് വിലക്ക്.
ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. ആദിത്യനാഥിന് മൂന്ന് ദിവസവും (72 മണിക്കൂർ) മായാവതിയ്ക്ക് രണ്ട് ദിവസവുമാണ് വിലക്ക് (48 മണിക്കൂർ).
വർഗീയ - വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനാണ് ഇരുവർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മീററ്റിൽ നടന്ന റാലിയിൽ യോഗി എസ്‍പി - ബിഎസ്‍പി സഖ്യത്തെയും കടന്നാക്രമിച്ചത്. മുസ്ലിം ലീഗിനെ 'പച്ച വൈറസ്' എന്ന് വിളിച്ച വിവാദപ്രസംഗത്തിനിടെ ആദിത്യനാഥ് ബിഎസ്‍പിയോട് 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നാണ് പ്രസംഗിച്ചത്.
ഇതേ പ്രസംഗത്തിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച 'പച്ച വൈറസ്' ആണെന്നും അത് എസ്‍പിയെയും, ബിഎസ്‍പിയെയും ബാധിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് പ്രസംഗിച്ചിരുന്നു. വൈറസിനെ നിയന്ത്രിച്ചില്ലെങ്കിൽ അത് രാജ്യമൊട്ടാകെ പടരുമെന്നും അത് നിയന്ത്രിക്കണമെന്നും ആദിത്യനാഥ് പ്രസംഗിച്ചു. കോൺഗ്രസിനും മഹാ ഗഡ്ബന്ധൻ പാർട്ടികൾക്കും (മഹാസഖ്യത്തിലെ) ദേശസുരക്ഷയെക്കുറിച്ചും രാജ്യവികസനത്തെക്കുറിച്ചും ചിന്തയില്ലെന്നും അന്ന് ആദിത്യനാഥ് ആരോപിച്ചു.
അതേസമയം, സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്.
ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന പ്രസംഗം നടത്തരുതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്തരവ് ഇവിടെ: