സാമ്പത്തിക പാക്കേജ്: ചെറുകിട, ഇടത്തരം വ്യാപാര മേഖലയ്ക്ക് മുൻഗണന, ഈടില്ലാതെ വായ്പ നൽകാൻ മൂന്ന് ലക്ഷം കോടി
ചെറുകിട-ഇടത്തരം സംരഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.
ദില്ലി: കൊവിഡ് പ്രതിസന്ധിയിൽ ഉലയുന്ന രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാൻ ഇരുപത് ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ദില്ലിയിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ചെറുകിട-ഇടത്തരം സംരഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായും ധനമന്ത്രി അറിയിച്ചു.
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. നാല് വർഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകുക.
ഈ വർഷം ഒക്ടോബർ 31 വരെ വായ്പകൾക്കായി അപേക്ഷിക്കാം. വർഷം നൂറ് കോടി രൂപ വരെ വിറ്റു വരവുള്ള ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് വായ്പയ്ക്ക് അർഹതയുണ്ടാവും. പദ്ധതി രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഈ കമ്പനികളുടെ ഈ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കും.
കഴിഞ്ഞ ആറ് വർഷമായി സാമ്പത്തിക രംഗത്ത് ശക്തമായ നടപടികളാണ് മോദി സർക്കാർ സ്വീകരിച്ചു വന്നിരുന്നത്. സ്വയംപര്യാപതമായ ഇന്ത്യയെ മാറ്റും വരെ ഇനിയും അത്തരം നടപടികൾ തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.