പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കും. രാജ്യത്തിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ, പാചകവാതകം, ഇന്ധനം, പച്ചക്കറികൾ മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ വില വർധിക്കാൻ സാധ്യതയുണ്ട്. ഇത് സാധാരണക്കാരുടെ നിത്യജീവിതത്തെയും ബഡ്ജറ്റിനെയും നേരിട്ട് സ്വാധീനിക്കും.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയും ചെയ്യുമ്പോള്‍, അതിന്റെ ആഘാതം പെട്രോള്‍ പമ്പുകളില്‍ മാത്രമല്ല, സാധാരണക്കാരുടെ അടുക്കളകളിലും എത്തും. ലോകത്തിലെ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതക ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന നീണ്ട തടസ്സങ്ങള്‍ ആഗോള തലത്തില്‍ ഊര്‍ജ്ജ വില കുത്തനെ കൂട്ടുകയും, സമ്പദ്വ്യവസ്ഥയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് ഈ പ്രതിസന്ധി വളരെ നിര്‍ണായകമാണ്. രാജ്യത്തിന് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വലിയൊരു പങ്കും വരുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നുമാണ്. കൂടാതെ, ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതിയുടെ പ്രധാന ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുവരുന്നത്. എണ്ണവില കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍, നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്ന 7 കാര്യങ്ങള്‍ക്ക് വില കൂടിയേക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പാചകവാതക സിലിണ്ടറുകള്‍

ഊര്‍ജ്ജ വില വര്‍ധിക്കുമ്പോള്‍ അത് ആദ്യം ബാധിക്കുക പാചകവാതകത്തെയാകും. പാചകവാതകം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍, ഇത് ആഭ്യന്തര വിപണിയിലെ വിലയെയും സബ്‌സിഡിയേയും നേരിട്ട് ബാധിക്കും.

2. പെട്രോളും ഡീസലും

അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ഇന്ധന ശുദ്ധീകരണത്തിന്റെയും ഇറക്കുമതിയുടെയും ചെലവ് കൂട്ടും. ചില്ലറ വില്‍പ്പന വില ഉടനടി കൂട്ടിയില്ലെങ്കില്‍ പോലും, ആഗോള വിപണിയിലെ വിലക്കയറ്റം എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

3. പച്ചക്കറി, പാല്‍, നിത്യോപയോഗ സാധനങ്ങള്‍

ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും ഉപഭോക്താക്കളിലേക്ക് എത്തുന്നത് വലിയ ദൂരം താണ്ടിയാണ്. ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ ചരക്കുകൂലി കൂടും. ഇത് പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കാന്‍ കാരണമാകും.

4. പാക്കറ്റ് ഭക്ഷണങ്ങള്‍

ബിസ്‌കറ്റ്, ചിപ്‌സ്, പാചക എണ്ണകള്‍, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളെയും ഇത് ബാധിക്കും. ഗതാഗതച്ചെലവ് കൂടുന്നതിനൊപ്പം, പെട്രോളിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പാക്കിങ് വസ്തുക്കളുടെ വില വര്‍ധിക്കുന്നതും ഇതിന് കാരണമാകും.

5. സോപ്പും ഡിറ്റര്‍ജന്റും

വീടുകളില്‍ ഉപയോഗിക്കുന്ന പല ക്ലീനിങ് ഉല്‍പ്പന്നങ്ങളിലും പെട്രോകെമിക്കല്‍ അടിസ്ഥാനമാക്കിയുള്ള ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത എണ്ണവില കൂടുമ്പോള്‍ ഇവയുടെ നിര്‍മ്മാണച്ചെലവ് വര്‍ധിക്കുകയും ചില്ലറ വില്‍പ്പന വില കൂടുകയും ചെയ്യും.

6. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍

ബക്കറ്റുകള്‍, പാത്രങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍, സ്റ്റോറേജ് ബോക്‌സുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പെട്രോളിയം അധിഷ്ഠിതമായ അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചാണ്. പെട്രോകെമിക്കലുകളുടെ വില വര്‍ധിക്കുന്നത് ഉപഭോക്താക്കള്‍ വാങ്ങുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വില കൂട്ടും.

7. മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വിലയില്‍ ഉടനടി മാറ്റം കണ്ടില്ലെങ്കിലും പിന്നീട് കാര്യമായ വില വര്‍ധനവുണ്ടായേക്കാം. കപ്പല്‍ വാടക, ലോജിസ്റ്റിക്‌സ് ചെലവുകള്‍, അസംസ്‌കൃത വസ്തുക്കളുടെ വില എന്നിവ വര്‍ധിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാര്‍ഹിക ഉപകരണങ്ങളുടെയും വില പതുക്കെ ഉയര്‍ത്തും.