ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ ഒന്നായിരിക്കും ഇത്.

ജൂണ്‍ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന് 4080 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ ഒന്നായിരിക്കും ഇത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 475 ദശലക്ഷം ഡോളര്‍ (ഏകദേശം 4080 കോടി രൂപ) ആണ് നഷ്ടപരിഹാരം കണക്കാക്കുന്നതെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയായിരിക്കുമെന്നും എയര്‍ ഇന്ത്യക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാമസ്വാമി നാരായണന്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഇന്‍ഷുറന്‍സ് ക്ലെയിം ഇങ്ങനെ

കണക്കുകള്‍ പ്രകാരം, 475 ദശലക്ഷം ഡോളറില്‍, ഏകദേശം 125 ദശലക്ഷം ഡോളര്‍ (ഏകദേശം 1075 കോടി രൂപ) വിമാനത്തിന്റെ ബോഡിക്കും എഞ്ചിനും വേണ്ടിയുള്ളതാണെന്നും, ബാക്കിയുള്ള 350 ദശലക്ഷം ഡോളര്‍ (ഏകദേശം 3014 കോടി രൂപ) യാത്രക്കാരുടെയും മറ്റുള്ളവരുടെയും ജീവഹാനിക്ക് നല്‍കേണ്ട ക്ലെയിമുകള്‍ക്കാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ തുക, 2023-ല്‍ ഇന്ത്യന്‍ വ്യോമയാന വ്യവസായം മൊത്തം ഇന്‍ഷുറന്‍സ് പ്രീമിയമായി അടച്ചതിനേക്കാള്‍ മൂന്നിരട്ടിയിലധികമാണെന്ന് ഗ്ലോബല്‍ഡാറ്റയുടെ കണക്കുകള്‍ പറയുന്നു. ഈ ദുരന്തത്തിന്റെ സാമ്പത്തിക ഭാരം ആഗോള വ്യോമയാന ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ് വിപണിയെ സാരമായി ബാധിക്കും. ഇത് ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ഇന്‍ഷുറന്‍സ് ചെലവേറിയതാക്കാനും സാധ്യതയുണ്ട്. അപകടത്തെത്തുടര്‍ന്ന്, ഇന്ത്യയുടെ വ്യോമയാന മേഖലയിലെ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ഉടന്‍തന്നെ വര്‍ദ്ധിക്കാനോ അല്ലെങ്കില്‍ പോളിസികള്‍ പുതുക്കുമ്പോള്‍ വര്‍ദ്ധിക്കാനോ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മൊത്തം ഇന്‍ഷുറന്‍സ് തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ട്, കാരണം മരിച്ചവരില്‍ പലരും വിദേശ പൗരന്മാരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍, നഷ്ടപരിഹാരം അവരുടെ മാതൃരാജ്യങ്ങളിലെ നിയമങ്ങള്‍ക്കനുസരിച്ച് കണക്കാക്കപ്പെടുമെന്നാണ് സൂചന.

ഭാരം ആഗോള ഇന്‍ഷുറന്‍സ് കമ്പനികളില്‍

സാമ്പത്തിക ബാധ്യതയുടെ സിംഹഭാഗവും അന്താരാഷ്ട്ര റീഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയിലെ ആഘാതം ഒരു പരിധി വരെ കുറയുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യോമയാന ഇന്‍ഷുറന്‍സിന്റെ ഭൂരിഭാഗവും ആഗോള റീഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാറുകയാണ് പതിവ്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ വ്യോമയാന ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 95 ശതമാനത്തിലധികവും ആഗോള റീഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുകാരണം, സാമ്പത്തിക ബാധ്യത പ്രധാനമായും അന്താരാഷ്ട്ര റീഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായിരിക്കും. ബ്ലൂംബെര്‍ഗിന് ലഭിച്ച വിവരങ്ങള്‍ പ്രകാരം, ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ആകെ പ്രീമിയത്തിന്റെ ഏകദേശം 1% മാത്രമാണ് വ്യോമയാന മേഖലയില്‍ നിന്ന് ലഭിക്കുന്നത്