എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോൾ, പഴയ വിമാനങ്ങളും എഞ്ചിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടം ആയിരകണക്കിന് കോടികളാണ്
ദില്ലി: 2022 -23 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപ. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോൾ, പഴയ വിമാനങ്ങളും എഞ്ചിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 2023 സാമ്പത്തിക വർഷത്തിൽ ടാറ്റ സൺസ് ഏകദേശം 13,000 കോടി രൂപ എയർലൈൻ കമ്പനിയിൽ നിക്ഷേപിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ലാഭത്തേക്കാൾ ഉപഭോക്തൃ കേന്ദ്രീകൃതത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഈ വർഷം ജൂലൈയിൽ 400 വിമാനങ്ങൾക്കുള്ള എഞ്ചിനുകൾക്കായി യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ സിഎഫ്എം ഇന്റർനാഷണലുമായി എയർ ഇന്ത്യ കരാറിലേർപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് ഈ വർഷം ആദ്യം എയർ ഇന്ത്യ എത്തിയിരുന്നു. 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകി. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്.
ടാറ്റ എയർലൈൻസ് ദേശസാത്കരിച്ചാണ് എയർ ഇന്ത്യയാക്കിയത്. 67 വർഷത്തിന് ശേഷമാണ് എയർ ഇന്ത്യ ടാറ്റ കുടുംബത്തിലേക്ക് തിരിച്ചെത്തിയത്. കോടികളുടെ നഷ്ടം നേരിടുന്ന എയർ ഇന്ത്യ ഭാവിയിൽ ആഭ്യന്തര, അന്തർദേശീയ വിപണി വിഹിതം 30% ആയി ഉയർത്താനുള്ള ശ്രമത്തിലാണ്
