ഏകദേശം 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആപ്പിളിന്റെ വരവ്

ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ആപ്പിൾ വരുന്നത് കൈനിറയെ തൊഴിലവസരങ്ങളുമായി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രാജ്യത്ത് ഏകദേശം 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആപ്പിളിന്റെ വരവ് സഹായിക്കും. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രണ്ട് ലക്ഷത്തോളം പേർക്ക് ആപ്പിളിൽ നേരിട്ട് ജോലി ചെയ്യാനും അവസരം ലഭിക്കും. . ഇതിൽ 70 ശതമാനത്തിലധികം സ്ത്രീകളായിരിക്കും. ആപ്പിൾ നേരിട്ടും, ആപ്പിളിന് സേവനമെത്തിക്കുന്ന കമ്പനികളിലൂടെയുമായിരിക്കും ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ചൈനയിലെ ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് എത്രയും വേഗം കുറച്ചുകൊണ്ടുവരാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. അതോടൊപ്പം ഇന്ത്യയിൽ പരമാവധി ഉൽപ്പാദനം നടത്താനും കമ്പനി ആഗ്രഹിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയിലെ ആപ്പിളിന്റെ മൂന്ന് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ (ഇപ്പോൾ ടാറ്റ ഇലക്‌ട്രോണിക്‌സ്), പെഗാട്രോൺ എന്നിവ ഇതിനകം 80,872 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ, ടാറ്റ ഗ്രൂപ്പ്, സാൽകോംപ്, മദർസൺ, ഫോക്‌സ്‌ലിങ്ക് (തമിഴ്‌നാട്), സൺവോഡ (ഉത്തർപ്രദേശ്), എടിഎൽ (ഹരിയാന ), ജബിൽ (മഹാരാഷ്ട്ര ) തുടങ്ങിയ വിതരണക്കാർ ഒന്നിച്ച് 84,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട് പറയുന്നു. ഇലക്‌ട്രോണിക്‌സ് വ്യവസായത്തിലെ ഓരോ നേരിട്ടുള്ള ജോലിക്കും മൂന്ന് പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക് .

അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന് ഊര്‍ജിത ശ്രമങ്ങളാണ് ആപ്പിള്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി അടുത്ത വര്‍ഷം ഇന്ത്യയില്‍ ലാപ്ടോപ്പും ഡെസ്ക്ടോപ്പും നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നതിന് ആപ്പിളിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ ആപ്പിൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വരാനിരിക്കുന്ന ഐഫോൺ 16 സീരീസിന്റെ ടോപ്പ്-ഓഫ്-ലൈൻ പ്രോ, പ്രോ മാക്‌സ് മോഡലുകൾ ആദ്യമായി ഇന്ത്യയിൽ പങ്കാളിയായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിലൂടെ അസംബിൾ ചെയ്യാൻ ആപ്പിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.