അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലേക്കുള്ള മിക്ക ഐഫോണുകളും ഇന്ത്യയില്‍ നിന്ന് നിര്‍മ്മിക്കാനായിരുന്നു ആപ്പിളിന്റെ പദ്ധതി.

പ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ഐഫോണുകള്‍ നിര്‍മ്മിക്കാനുള്ള വലിയ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. ഐഫോണ്‍ നിര്‍മ്മാണത്തില്‍ ആപ്പിളിന്റെ പ്രധാന പങ്കാളിയായ ഫോക്‌സ്‌കോണ്‍, ഇന്ത്യയില്‍ 1.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 12,500 കോടി രൂപ) കൂടി നിക്ഷേപിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലേക്കുള്ള മിക്ക ഐഫോണുകളും ഇന്ത്യയില്‍ നിന്ന് നിര്‍മ്മിക്കാനായിരുന്നു ആപ്പിളിന്റെ പദ്ധതി.

എന്നാല്‍, കഴിഞ്ഞ മാസം ട്രംപ് നടത്തിയ ഒരു പ്രസ്താവന ഈ പദ്ധതികള്‍ക്ക് തിരിച്ചടിയായി. 'നിങ്ങള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് എനിക്കിഷ്ടമല്ല' എന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് താന്‍ പറഞ്ഞുവെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ഇത് ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്പിളിന്റെയും ഇന്ത്യയുടെയും നിലപാടിന് വിരുദ്ധമായിരുന്നു. എന്നിരുന്നാലും, ആപ്പിളിന്റെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നല്ല മുന്നേറ്റമാണുള്ളത്. 30,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ഫോക്‌സ്‌കോണിന്റെ പുതിയ പ്ലാന്റ്, ഇന്ത്യയിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാണ്. കൂടാതെ, ടാറ്റാ ഇലക്ട്രോണിക്‌സ് അവരുടെ ദക്ഷിണേന്ത്യന്‍ പ്ലാന്റില്‍ ഐഫോണ്‍ 16 അസംബിള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ചൈനയുടെ ഇടപെടല്‍ പുതിയ വെല്ലുവിളി ആപ്പിള്‍ ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും തൃപ്തിപ്പെടുത്തേണ്ട അവസ്ഥയിലാണ്. ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം ചൈനയെ വെല്ലുവിളിക്കാന്‍ തക്കവണ്ണം വളര്‍ന്നിട്ടില്ലെങ്കിലും, ആപ്പിളിന്റെ ഇന്ത്യന്‍ പദ്ധതിയെ ചൈന ഒരു ഭീഷണിയായി കാണുന്നു. അതിനാല്‍, ഈ പദ്ധതിക്ക് തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നാണ് സൂചന. 2020-ല്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം, ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആപ്പിളിന്റെ പങ്കാളികള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പിന്നീട് ഈ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി. ഇതും ചൈനയ്ക്ക് തിരിച്ചടിയായി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ മൂല്യം 60% വര്‍ദ്ധിച്ച് 22 ബില്യണ്‍ ഡോളറിലെത്തി (ഏകദേശം 1.8 ലക്ഷം കോടി രൂപ). ഇതില്‍ 17 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1.4 ലക്ഷം കോടി രൂപ) കയറ്റുമതിയാണ്. ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ആപ്പിളും ഫോക്‌സ്‌കോണും തയ്യാറാണെങ്കിലും, ട്രംപിന്റെയും ഷിയുടെയും നിലപാടുകള്‍ പ്രധാനമാണ്.ചൈനയിലെ ആപ്പിളിന്റെ കോണ്‍ട്രാക്ട് നിര്‍മ്മാതാക്കള്‍ക്കും ഭാഗങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കും ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ താല്‍പ്പര്യമുണ്ടെങ്കിലും എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഇത് അനുവദിക്കില്ല എന്നൊരു പ്രശ്‌നമുണ്ട്. ഇന്ത്യയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതില്‍ നിന്ന് പല പ്രധാന ജീവനക്കാരെയും ചൈനീസ് സര്‍ക്കാര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.