ചൈനയിൽ കൊവിഡിനെ തുടർന്ന് കൊണ്ടുവന്ന നിബന്ധനകളെ തുടർന്ന് ആപ്പിളിന്റെ ഉയർന്ന എക്സിക്യുട്ടീവുമാർക്കും എഞ്ചിനീയർമാർക്കും വിദേശത്തേക്ക് പോകാനോ ചൈനയിലേക്ക് കടക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു

ആപ്പിൾ കമ്പനി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഉൽപ്പാദനം ശക്തിപ്പെടുത്താൻ ആലോചന തുടങ്ങി. ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമായതോടെയാണിത്. യൂറോപ്പിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും ചൈനയിലെ കയറ്റുമതി വെല്ലുവിളി ഉയർത്തിയതോടെയാണിതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ആപ്പിളിന്റെ നീക്കം മറ്റ് വൻകിട കമ്പനികളെയും സ്വാധീനിച്ചേക്കും. യുക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് ചൈന പരോക്ഷമായി പിന്തുണ നൽകിയതും കമ്പനികളുടെ നീക്കത്തിന് കാരണമായിട്ടുണ്ട്. ചൈനയിൽ കൊവിഡിനെ തുടർന്ന് കൊണ്ടുവന്ന നിബന്ധനകളെ തുടർന്ന് ആപ്പിളിന്റെ ഉയർന്ന എക്സിക്യുട്ടീവുമാർക്കും എഞ്ചിനീയർമാർക്കും വിദേശത്തേക്ക് പോകാനോ ചൈനയിലേക്ക് കടക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു.

ചൈനയിൽ ഉണ്ടായ ഊർജ്ജ പ്രതിസന്ധിയും ആപ്പിളിന്റേതടക്കം പ്ലാന്റുകളെ സാരമായി ബാധിച്ചു. ഇന്ത്യയിൽ ഉൽപ്പാദനം ശക്തിപ്പെടുത്താൻ വിതരണക്കാരുമായി ആപ്പിൾ കമ്പനി ചർച്ച തുടങ്ങി. മാനവ വിഭവ ശേഷിയുടെ കാര്യത്തിൽ ചൈനയെ പോലെ തന്നെ മുന്നിലുള്ള ഇന്ത്യയിൽ കുറഞ്ഞ ഉൽപ്പാദന ചെലവാണെന്നതാണ് ആപ്പിളിന് ഇന്ത്യ കൂടുതൽ അഭികാമ്യമാകാൻ കാരണം. ഇതോടെ ഇന്ത്യയിൽ ആപ്പിൾ ഐ ഫോണുകളുടെ ഉൽപ്പാദനം ഏഴ് ശതമാനം വരെ ഉയർന്നേക്കും. 3.1 ശതമാനമാണ് നിലവിൽ ഇന്ത്യയിലെ ഐ ഫോൺ ഉൽപ്പാദനം.