നിലവിലെ ആദായ നികുതി നിയമമനുസരിച്ച്, ജീവനക്കാര്‍ക്ക് ലഭിക്കുന്ന കമ്യൂട്ടഡ് പെന്‍ഷന്‍ പൂര്‍ണ്ണമായും നികുതിരഹിതമാണ്,

അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന കമ്യൂട്ടഡ് പെന്‍ഷന്‍ തുകയ്ക്ക് പൂര്‍ണ്ണമായി നികുതി ഇളവ് നല്‍കുമെന്നതിനാല്‍ 2025ലെ ആദായ നികുതി ബില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് നിരവധി നികുതിദായകര്‍ക്കും വലിയ ആശ്വാസകരമെന്ന് വിഗദ്ധര്‍. നേരത്തെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവരും അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കുന്നവരുമായ നിരവധി പേരുണ്ട്. പുതിയ ബില്ല് ഈ വ്യത്യാസം ഇല്ലാതാക്കുകയും അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും തുല്യമായ നികുതി ഇളവ് നല്‍കാനുള്ള വഴി തുറക്കുകയും ചെയ്തു.

എന്താണ് കമ്യൂട്ടഡ് പെന്‍ഷന്‍? 

പെന്‍ഷന്‍ പ്രതിമാസ ഗഡുക്കളായി വാങ്ങുന്നതിന് പകരം ഒറ്റത്തവണയായി വലിയ തുക വാങ്ങുന്നതിനെയാണ് കമ്യൂട്ടഡ് പെന്‍ഷന്‍ എന്ന് പറയുന്നത്. ഉദാഹരണത്തിന്, ഒരു പെന്‍ഷന്‍കാരന്‍ 10 വര്‍ഷത്തെ പെന്‍ഷന്‍ ഒരുമിച്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനെയാണ് കമ്യൂട്ടഡ് പെന്‍ഷന്‍ എന്ന് പറയുന്നത്. ഇത് പെന്‍ഷന്‍കാര്‍ക്ക് വലിയ തുക ഒരുമിച്ച് ലഭിക്കാന്‍ സഹായിക്കുന്നു, അത് വ്യക്തിപമായ ആവശ്യങ്ങള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയും.

ആര്‍ക്കൊക്കെയാണ് ആനുകൂല്യം ലഭിക്കുക? 

പുതിയ വ്യവസ്ഥ പ്രകാരം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, തൊഴിലുടമകള്‍ പെന്‍ഷന്‍ സ്‌കീം നടത്താത്ത, എന്നാല്‍ അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളില്‍ (ഉദാഹരണത്തിന് എല്‍ഐസി പെന്‍ഷന്‍ ഫണ്ട്) സ്വയം നിക്ഷേപിച്ച സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. പ്രതിരോധ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ കമ്യൂട്ടേഷന്‍ സൗകര്യം ലഭ്യമാണ്. കൂടാതെ, അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളില്‍ സംഭാവന ചെയ്യുന്നവരും ഇതിന് അര്‍ഹരാണ്.

ബില്ലിന്റെ മുന്‍പതിപ്പില്‍, കമ്യൂട്ടഡ് പെന്‍ഷനുള്ള നികുതി ഇളവ് വ്യക്തമായിരുന്നില്ല.

മാറ്റത്തിന്റെ പ്രാധാന്യം

നിലവിലെ ആദായ നികുതി നിയമമനുസരിച്ച്, ജീവനക്കാര്‍ക്ക് ലഭിക്കുന്ന കമ്യൂട്ടഡ് പെന്‍ഷന്‍ പൂര്‍ണ്ണമായും നികുതിരഹിതമാണ്, എന്നാല്‍ ജീവനക്കാരല്ലാത്ത പെന്‍ഷന്‍കാര്‍ക്ക് ഈ തുക ''മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനം'' എന്ന തലക്കെട്ടില്‍ പൂര്‍ണ്ണമായി നികുതിക്ക് വിധേയമായിരുന്നു. ഇപ്പോള്‍ പുതിയ 2025ലെ ബില്‍ ഈ അസമത്വം ഇല്ലാതാക്കുകയും അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും നികുതി ഇളവ് ഉറപ്പാക്കുകയും ചെയ്യും.

എപ്പോള്‍ പ്രാബല്യത്തില്‍ വരും?

ഈ വ്യവസ്ഥ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും, അതായത് 2026-27 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ ഇതിന്റെ ആനുകൂല്യം ലഭ്യമാകും. ആദായ നികുതി നിയമം, 1961-ലെ സെക്ഷന്‍ 10(10A) പ്രകാരവും സെക്ഷന്‍ 10(23AAB) പ്രകാരവും അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളായ എല്‍ഐസി പെന്‍ഷന്‍ ഫണ്ടും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത മറ്റ് ഫണ്ടുകളും ഈ ഇളവിന്റെ പരിധിയില്‍ വരും.