ഈ നാല് വിമാനത്താവളങ്ങൾക്ക് പുറമെ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ട 13 വിമാനത്താവളങ്ങളുടെ കൂടി പട്ടിക തയ്യാറായിട്ടുണ്ട്.

ദില്ലി: തലസ്ഥാനത്തെ വിമാനത്താവളം അടക്കം നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരികളാണ് വിൽക്കുന്നത്. 2.5 ലക്ഷം കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിച്ചാണ് നീക്കം.

ഈ നാല് വിമാനത്താവളങ്ങൾക്ക് പുറമെ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ട 13 വിമാനത്താവളങ്ങളുടെ കൂടി പട്ടിക തയ്യാറായിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലാഭകരമായി പ്രവർത്തിക്കുന്നവയും നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എയർപോർട്ട് സ്വകാര്യവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ ആറ് വിമാനത്താവളങ്ങളും നേടിയത് അദാനി ഗ്രൂപ്പായിരുന്നു. ലഖ്നൗ, അഹമ്മദാബാദ്, ജയ്‌പൂർ, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളാണ് രാജ്യത്തെ മുൻനിര ബിസിനസുകാരനായ അദാനിയുടെ സംഘം സ്വന്തമാക്കിയത്.