Pawan Hans : ടേക്ക് ഓഫ് ചെയ്യാതെ പവൻ ഹൻസ്; തടഞ്ഞത് കേന്ദ്രം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ, ഹെലികോപ്റ്റർ സേവന ദാതാവ് പവൻ ഹൻസ് ലിമിറ്റഡിന്റെ വിൽപ്പന നിർത്തിവെച്ച് കേന്ദ്ര സർക്കാർ
ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ, ഹെലികോപ്റ്റർ സേവന ദാതാവ് പവൻ ഹൻസ് ലിമിറ്റഡിന്റെ (Pawan Hans Limited) വിൽപ്പന നിർത്തിവെച്ച് കേന്ദ്ര സർക്കാർ. ലേലത്തിൽ വിജയിച്ച ഗ്രൂപ്പിന്റെ ഭാഗമായ അൽമാസ് ഗ്ലോബലിന് എതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് കമ്പനികളുടെ ആശങ്കകൾ കണക്കിലെടുത്താണ് സർക്കാർ നടപടി വിൽപ്പനയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവിന്റെ നിയമപരമായ പരിശോധന സർക്കാർ നടത്തും.
Read Also : LIC : എൽഐസി ലിസ്റ്റിംഗ്; എട്ട് ശതമാനം കിഴിവിൽ വ്യാപാരം ആരംഭിച്ചു
ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, മഹാരാജ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, അൽമാസ് ഗ്ലോബൽ ഓപ്പർച്യുണിറ്റി ഫണ്ട് എന്നിങ്ങനെയുള്ള കമ്പനികൾ കൂടിച്ചേർന്ന സ്റ്റാർ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ പവൻ ഹൻസ് വിൽപ്പനയിലെ വിജയിയായി ഏപ്രിലിൽ കേന്ദ്രം തിരഞ്ഞെടുത്തിരുന്നു. 211.14 കോടി രൂപയാണ് സ്റ്റാർ 9 മൊബിലിറ്റി പവൻ ഹൻസിനായി നൽകുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള 199.92 കോടി മൂല്യത്തേക്കാൾ 11.22 കോടി രൂപ കൂടുതലാണിത്.
2023 മാർച്ചോടെ നിരവധി കമ്പനികളിൽ ചെറുനിക്ഷേപമടക്കം വിറ്റഴിച്ച് 650 ബില്യൺ ഡോളർ സമാഹരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പവൻ ഹൻസ് നിരന്തരം നഷ്ടം നേരിടുന്ന കമ്പനിയാണ്. ഇതിൽ 51 ശതമാനം ഓഹരി കേന്ദ്രസർക്കാരിനും 49 ശതമാനം ഓഹരി ഒഎൻജിസിക്കുമാണ്. കേന്ദ്രസർക്കാർ നൽകുന്ന അതേ വിലയ്ക്ക് ലേലം വിജയിക്കുന്ന സ്വകാര്യ കമ്പനിക്ക് തങ്ങളുടെ ഓഹരികളും വിൽക്കുമെന്നാണ് ഒഎൻജിസിയും പ്രഖ്യാപിച്ചിരിക്കുന്നത്.