ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വളര്‍ച്ച 23 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഇടിഞ്ഞു

ദില്ലി: ലക്ഷ്വറി ബ്രാന്‍ഡുകളില്‍ പ്രമുഖമായ പെര്‍നോഡ് റിച്ചാര്‍ഡ്സിന്‍റെ ഷിവാസ് റീഗലിലും അബസല്യൂട്ട് വോഡ്ഗയ്ക്കും ഇന്ത്യയിലെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബ്ലൂംബെര്‍ഗ് ക്വിന്‍റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തെ കണക്കുകളിലാണ് ഷിവാസിന്‍റെ വളര്‍ച്ചയിലെ ഇടിവ് വ്യക്തമാകുന്നത്.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ അടങ്ങിയ ആദ്യ ക്വാര്‍ട്ടറില്‍ 23 ശതമാനമായിരുന്നു കന്പനിയുടെ ഇന്ത്യയിലെ വളര്‍ച്ച. എന്നാല്‍ ശേഷമുള്ള മൂന്ന് മാസങ്ങളില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വളര്‍ച്ച 23 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഇടിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വളര്‍ച്ചയില്‍ 20 ശതമാനത്തിന്‍റെ ഞെട്ടിക്കുന്ന കുറവാണുണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളാണ് വളര്‍ച്ചയിലെ കുറവിന്‍റെ കാരണങ്ങളായി കമ്പനി സി ഇ ഒ അലക്സാണ്ട്രെ റിക്കാര്‍ഡ് ചൂണ്ടികാണിക്കുന്നത്. പ്രധാനമായും മഹാരാഷ്ട്രയിലും ഹരിയാനയിലുമുണ്ടായ പ്രളയവും ഇന്ത്യന്‍ സന്പദ് വ്യവസ്ഥയിലെ മാന്ദ്യവും ഷിവാസിനെടയക്കം ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വില കുറഞ്ഞ മദ്യത്തിന്‍റെ ഉപഭോഗം കൂടുന്നതാണ് പ്രീമിയം ബ്രാന്‍ഡുകളുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാകാനുള്ള മറ്റൊരു പ്രധാനകാരണം. സാന്പത്തിക മാന്ദ്യമാണ് വിലകുറഞ്ഞ മദ്യം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ പേരെയും പ്രേരിപ്പിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.